സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും നിരുത്തരവാദപരമായ ന്യായീകരണങ്ങളുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. നിലവിൽ കേരളത്തിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിട്ടില്ലെന്നും ഉപയോഗം കൂടുമ്പോൾ പവർ ട്രിപ്പാകുന്നതാണ് ഇപ്പോഴത്തെ പ്രശ്നമെന്നുമാണ് മന്ത്രിയുടെ വാദം. ഇതിന് കാരണമായി മന്ത്രി ചൂണ്ടിക്കാണിക്കുന്നത് വിചിത്രമായ കാരണങ്ങളാണ്. വീടുകളിൽ പാചകവാതകത്തിന് പകരം ആളുകൾ വലിയതോതിൽ വൈദ്യുതി ഉപയോഗിച്ച് തുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമെന്നും കാലാവസ്ഥാ വ്യതിയാനമാണ് വില്ലനെന്നും മന്ത്രി പറഞ്ഞു. അപ്രഖ്യാപിത വൈദ്യുതി തടസ്സത്തിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോഴാണ് ഉത്തരവാദിത്തം കാലാവസ്ഥയ്ക്കും ഉപഭോക്താക്കൾക്കും മേൽ കെട്ടിവെച്ച് മന്ത്രി തടിയൂരുന്നത്.
സംസ്ഥാനത്ത് വൈദ്യുതി ഉൽപ്പാദനം കൂട്ടിയിട്ടുണ്ടെന്ന് മന്ത്രി അവകാശപ്പെടുമ്പോഴും പലയിടങ്ങളിലും മണിക്കൂറുകളോളമാണ് പവർകട്ട് അനുഭവപ്പെടുന്നത്. ഇതിനെ ‘പവർ കട്ട്’ എന്ന് വിളിക്കാതെ ‘ലോഡ് കൂടുമ്പോൾ ട്രിപ്പാകുന്നത്’ എന്ന് വിശേഷിപ്പിച്ച് സാങ്കേതികതയുടെ മറവിൽ ജനങ്ങളെ വിഡ്ഢികളാക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷനുമായുള്ള തർക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. കമ്മീഷൻ ഒരു ജുഡീഷ്യൽ സംവിധാനമാണെന്നും അവരുമായി വിവാദത്തിനില്ലെന്നും ബോർഡ് ആവശ്യപ്പെട്ടപ്പോൾ തന്നെ താൻ ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. വേനൽ കടുത്തതോടെ കെഎസ്ഇബിയുടെ കെടുകാര്യസ്ഥത മറച്ചുവെക്കാൻ മന്ത്രി നടത്തുന്ന ഈ ന്യായീകരണങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഇത്രത്തോളം രൂക്ഷമായിട്ടും മുൻകൂട്ടിയുള്ള ആസൂത്രണം നടത്തുന്നതിൽ പരാജയപ്പെട്ട വകുപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രിയുടേത്.












