ഡൽഹി: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് സെഷന് മുന്നോടിയായി നീതി ആയോഗിലെ സാമ്ബത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സമ്പദ്വ്യവസ്ഥയെ കുറിച്ചും വളര്‍ച്ചയെ ഉത്തേജിപ്പിക്കാനുള്ള നടപടികളെ കുറിച്ചും ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 5 ശതമാനം വളര്‍ച്ചയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മറ്റ് കാബിനറ്റ് മന്ത്രിമാര്‍, നിതി ആയോഗ് വൈസ് ചെയര്മാന് രാജീവ് കുമാര്‍, സിഇഒ അമിതാഭ് കാന്ത് എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്മാന് ബിബെക് ഡെബ്രോയിയും പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, ജനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റ് തയ്യാറാക്കുന്നതിനായി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇത്തവണത്തെ ബജറ്റിനായി ജനങ്ങള്‍ അവരുടെ ആശയങ്ങളും നിര്‍ദേശങ്ങളും നല്‍കണമെന്നും കാര്‍ഷിക മേഖലയെയും വിദ്യാഭ്യാസത്തെയും മെച്ചപ്പെടുത്തുന്നതിന് എന്തുചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.
സര്‍ക്കാര്‍ നയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മൈഗോവ് എന്ന സൈറ്റിലേക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നേരിടുന്നതിനും വളര്‍ച്ച നിരക്ക് വര്‍ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള നടപടികളെക്കുറിച്ച് പ്രധാനമന്ത്രി തിങ്കളാഴ്ച ഉന്നത ബിസിനസ്സ് വ്യവസായികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഫെബ്രുവരി ഒന്നാം തിയതിയാണ് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് തന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിക്കുക.
Discussion about this post