എറണാകുളം : തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ മൂന്നു വയസ്സുകാരി മകളെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മ അനുശാന്തി ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് കോടതി. പ്രതികൾ നൽകിയ റിവ്യൂ പെറ്റീഷൻ പരിഗണിച്ച ഹൈക്കോടതി അനുശാന്തിയും ഒന്നാംപ്രതി നിനോ മാത്യുവും തമ്മിലുള്ള സന്ദേശങ്ങൾ പരിശോധിച്ചാണ് ഗൂഢാലോചനയിൽ കുട്ടിയുടെ അമ്മയും പങ്കാളിയാണെന്ന് കണ്ടെത്തിയിട്ടുള്ളത്. ഇതേ തുടർന്നാണ് അനുശാന്തി നൽകിയ റിവ്യൂ പെറ്റിഷൻ കോടതി തള്ളിയത്.
2014 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അനുശാന്തിയുടെ കാമുകനായിരുന്ന നിനോ മാത്യു ആറ്റിങ്ങലിലെ വീട്ടിൽ വച്ച് അനുശാന്തിയുടെ മകൾ സ്വസ്തികയെയും ഭർതൃമാതാവ് ഓമനയേയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അനുശാന്തിയുടെ ഭർത്താവ് ലിജോയെ വെട്ടിപ്പരിക്കൽപ്പിക്കുകയും ചെയ്തു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നിനോ മാത്യുവും അനുശാന്തിയും തമ്മിലുള്ള പ്രണയമാണ് കൊലപാതകത്തിന് കാരണമായതെന്ന് കണ്ടെത്തിയത്.
ഇരുവരും തമ്മിൽ അയച്ച 40,000ത്തോളം സന്ദേശങ്ങൾ വിശദമായി പരിശോധിച്ച് ആണ് ഇരുവരും തമ്മിൽ ഗൂഢാലോചന നടത്തിയാണ് അനുശാന്തിയുടെ ഭർത്താവിന്റെ കുടുംബത്തെ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്ന് പോലീസ് കണ്ടെത്തിയത്. ടെക്നോ പാർക്കിൽ സഹപ്രവർത്തകർ ആയിരുന്നു പ്രതികളായ നിനോ മാത്യുവും അനുശാന്തിയും. ഇരുവരും തമ്മിലുള്ള ബന്ധത്തിന് തടസ്സമായി തോന്നിയതിനാലാണ് അനുശാന്തിയുടെ ഭർത്താവിനെയും മകളെയും ഭർതൃമാതാവിനെയും കൊലപ്പെടുത്താൻ ആയി ഇരുവരും തീരുമാനിച്ചത്.
കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഒന്നാംപ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാംപ്രതി അനുശാന്തിയ്ക്ക് കുറ്റകരമായ ഗൂഢാലോചനയ്ക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചിരുന്നു. ഇരുവരും ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെത്തുടർന്ന് നിനോ മാത്യുവിന്റെ വധശിക്ഷ 25 വർഷത്തെ പരോളില്ലാത്ത ജീവപര്യന്തം ആക്കി ഹൈക്കോടതി കുറച്ചിരുന്നു. അനുശാന്തിയുടെ ശിക്ഷ ഹൈക്കോടതി ശരിവെക്കുകയായിരുന്നു.
Discussion about this post