തിരുവനന്തപുരം;സംസ്ഥാനത്ത് ഷവർമ്മാ കടകളിൽ ആരോഗ്യവകുപ്പിൻറെ മിന്നൽ റെയ്ഡ്. റെയിഡിനെ തുടർന്ന് ഏകദേശം ഇരുന്നൂറിലധികം ഷവർമ കടകൾക്ക് പണികിട്ടിയിട്ടുണ്ട്. ആരോഗ്യവകുപ്പിൻറെ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പല കടകളും പ്രവർത്തിക്കുന്നത്.
കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 52 സ്ഥാപനങ്ങളിലെ ഷവര്‍മ വ്യാപാരം നിര്‍ത്തിവെപ്പിച്ചു. പാര്‍സലില്‍ കൃത്യമായി ലേബൽ പതിക്കാതെ വിതരണം നടത്തിയ 40 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ 164 സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നോട്ടീസും നൽകി.
ഷവര്‍മ്മ പാര്‍സല്‍ നല്‍കുമ്പോള്‍ ഉണ്ടാക്കിയ തീയതി, സമയം,എന്നിവ കൃത്യമായി ലേബൽ പതിച്ചിരിക്കണം. മാത്രമല്ല പാർസൽ ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷിക്കണം എന്ന നിര്‍ദ്ദേശവും ലേബലിൽ ഉണ്ടായിരിക്കണം. ഇതിനു ശേഷം മാത്രമെ പാർസൽ ഉപഭോക്താവിന് നൽകാവൂ എന്ന് ആരോഗ്യവകുപ്പ് കൃത്യമായ നിർദ്ദേശം കടയുടമകൾക്ക് നൽകിയിരുന്നു.
എല്ലാ ഹോട്ടലുകളും റെസ്റ്റാറന്റുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഹൈജീന്‍ റേറ്റിംഗ് സ്വമേധയാ കരസ്ഥമാക്കേണ്ടതാണ്.47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
ഷവർമ്മ നിർമ്മാണവും വിൽപനയും നടത്തുന്ന സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിൻറെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ഷവർമ്മ നിർമ്മിക്കുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർ ശാസ്ത്രീയമായ ഷവർമ്മ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളിൽ പങ്കെടുത്ത് മാർഗ നിർദ്ദേശങ്ങൾ സ്വന്തം സ്ഥാപനങ്ങളിൽ നടപ്പിൽ വരുത്തേണ്ടതുമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Discussion about this post