കടൽതീരത്ത് വിശ്രമത്തിനായി പോകുന്നത് ലോകത്തെവിടെയും സാധാരണമായ കാര്യമാണ്. ഏറ്റവും കൂടുതൽ ആളുകൾ വിശ്രമവേളകൾ ആനന്ദകരമാക്കുന്നതും കടൽതീരത്താണ്. വിശ്രമത്തിൻറെ ഭാഗമായി കടൽതീരത്തിരിക്കുമ്പോൾ മണൽശില്പങ്ങളുണ്ടാക്കുന്നതും കടൽചിപ്പികൾ ശേഖരിക്കുന്നതും ആസ്വദിക്കാത്തവരായി ആരുമുണ്ടാവില്ല.
അങ്ങനെ കടൽതീരത്തേക്ക് വിനോദത്തിനായി പോയ ഒരു വിദേശ വനിതയ്ക്ക് കിട്ടിയ എട്ടിൻറെ പണിയാണ് വാർത്തകളിൽ ചർച്ചയാവുന്നത്. കടൽതീരത്ത് വിശ്രമത്തിനിടെ കുട്ടികൾ ഷെൽഫിഷുകൾ പെറുക്കികൂട്ടിയതിന് ഈ യുവതിക്ക് പിഴ നൽകേണ്ടി വന്നത് 88,000 ഡോളറാണ്. അതായത് 7,31,643,8 രൂപ. കാലിഫോർണിയയിലാണ് സംഭവം നടന്നത്.ഷാർലറ്റ് റസ് എന്ന വനിത തൻറെ കുട്ടികളുമൊത്ത് “ക്ലാം ക്യാപിറ്റൽ ഓഫ് ദി വേൾഡ്” എന്നറിയപ്പെടുന്ന പിസ്മോ ബീച്ചിലേക്ക് ഒരു യാത്ര പോയി.
കടൽതീരത്ത് നിന്ന് കിട്ടുന്ന ചിപ്പികളാണെന്ന് കരുതി കുട്ടികൾ കക്കകൾ ശേഖരിച്ചു. എന്നാൽ ഈ തീരത്ത് കക്കഇറച്ചി ശേഖരിക്കുന്നതിന് നിരോധനമുണ്ടെന്ന് ഇവർക്ക് അറിവില്ലായിരുന്നു. തൻറെ അഞ്ച് കുട്ടികൾ ലൈസൻസില്ലാതെ കക്കകൾ ശേഖരിച്ചുവെന്നും അതിന് പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചപ്പോൾ താൻ ഞെട്ടിപ്പോയെന്ന് ഷാർലറ്റ് റസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
” ഞങ്ങൾ കടൽതീരത്ത് നിന്ന് തിരിച്ചുവരാൻ തുടങ്ങുമ്പോൾ ആണ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്. അപ്പോഴാണ് ഞാൻ അത് തുറന്നത്, തുക എത്രയാണെന്ന് അപ്പോഴാണ് ഞാൻ കണ്ടത്. അത് എന്നെ ശരിക്കും ഞെട്ടിച്ചു.എനിക്ക് വളരെ അധികം വിഷമം ഉണ്ടായി.അത് ഞങ്ങളുടെ യാത്രയുടെ സന്തോഷം ഇല്ലാതാക്കി”, റസ് പറഞ്ഞു.
ഷെൽഫിഷ് ഇനങ്ങളെ സംരക്ഷിക്കുന്നതിനും അവയെ മുട്ടയിടാൻ അനുവദിക്കുന്നതിനും ഇവിടെ നിയമം കൊണ്ടുവന്നിട്ടുണ്ട്. ഇതിനിടെയാണ് റസിൻറെ കുട്ടികൾ ഇവിടെ നിന്നും 72 ഓളം കക്കകൾ ശേഖരിച്ചത്. ”ഷെൽഫിഷിനെ നാലര ഇഞ്ച് വരെ വളരാൻ അനുവദിക്കുക. എങ്കിൽ മാത്രമെ പ്രത്യുൽപാദനം നടക്കുകയുള്ളൂ”, മത്സ്യ-വന്യജീവി വകുപ്പിലെ ലെഫ്റ്റനൻറ് മാത്യു ഗിൽ, കക്കയിറച്ചി ഇനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നിയന്ത്രണങ്ങളുടെ പ്രാധാന്യം പിന്നീട് ഇവർക്ക് വ്യക്തമാക്കികൊടുത്തു. വേർപിരിഞ്ഞ ഷെല്ലുകൾ ശേഖരിക്കുന്നതിൽ തെറ്റില്ല, ഷെല്ലുകൾ വേർപിരിയാതെ കാണുന്നുണ്ടെങ്കിൽ അതിന് ജീവനുണ്ട് എന്നാണർത്ഥം. അത് ശേഖരിക്കുന്നത് തെറ്റാണെന്നും ഗിൽ വ്യക്തമാക്കി.
Discussion about this post