ഡൽഹി: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിയായ ഗഗന്‍യാനിലെ ബഹിരാകാശ യാത്രികര്‍ക്കുള്ള പരിശീലനം റഷ്യയില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആണവോര്‍ജ്ജ, ബഹിരാകാശ സഹമന്ത്രി ജിതേന്ദ്ര സിംഗ്. അടുത്ത ആഴ്ച മുതല്‍ ആണ് ഇവര്‍ക്കുള്ള പരിശീലനം ആരംഭിക്കുന്നത്.
11 മാസം നീണ്ടു നില്ക്കുന്ന പരിശീലനമാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത 4 പേര്‍ക്കായി നല്‍കുക. റഷ്യയിലെ പരിശീലനത്തിന് ശേഷം ബഹിരാകാശ യാത്രികര്‍ക്ക് ഇന്ത്യയിലും പരിശീലനം നല്‍കും. ഐഎസ്ആര്‍ഒയുടെ സംഘം നല്കുന്ന പരിശീലനമായിരിക്കും ലഭ്യമാകുക.
ഇന്ത്യ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 2022-ല്‍ ഗഗന്യാന് പദ്ധതി സാക്ഷാത്കരിക്കാനാകുമെന്നാണ് പ്രതീക്ഷ. 10,000 കോടി രൂപയാണ് ഈ പദ്ധതിക്കായി നീക്കി വെച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ ബാഹുബലി ജിഎസ്എല്‍വി മാര്‍ക്ക് -3യാണ് ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുക. യാത്രികര്‍ ഏഴ് ദിവസം ബഹിരാകാശത്ത് തങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ മുന്‍പേ തന്നെ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. മലയാളിയായ ഡോ. എസ്. ഉണ്ണികൃഷ്ണന് നായര്‍ക്കാണ് ദൗത്യത്തിന്റെ മുഖ്യ ചുമതല.
2020 ഡിസംബറിലും 2021 ജൂലൈയിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള യാത്രയ്ക്കു മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തില്‍ ആളില്ലാത്ത പേടകമയക്കും. ഇതിന് ശേഷം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്യാന് ദൗത്യം 2021 ഡിസംബറില്‍ നടപ്പാക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും റഷ്യയുടെ ഫെഡറല്‍ സ്പേസ് ഏജന്‍സിയായ റോസ്കോസ്മോസ് സ്റ്റെയ്റ്റ് കോര്പ്പറേഷന് ഫോര്‍ സ്പേസ് ആക്ടിവിറ്റീസും ഒരുമിച്ചാണ് ഗഗന്യാന് പദ്ധതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്.
Discussion about this post