നാഗ്പൂർ: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവാദങ്ങൾ കത്തി നിൽക്കുന്ന പശ്ചാത്തലത്തിൽ പൗരത്വവുമായി ബന്ധപ്പെട്ട ഓർമ്മപ്പെടുത്തലുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. സജീവ പൗരന്മാരായി നിലനിൽക്കാൻ അവകാശമുള്ളപ്പോൾ തന്നെ സമൂഹത്തോടുള്ള കടമ നിറവേറ്റുക എന്നതും പ്രധാനമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
രാജ്യത്തിലെ ഓരോ പൗരനും നീതി സ്വാഭാവികമായ അവകാശമാണെന്നും അതിന്റെ നിർവ്വചനം വ്യക്തികൾക്കും കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് മാറിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ന്യായീകരിക്കപ്പെടുന്നവ ഒരു പക്ഷേ നാളെ ന്യായീകരിക്കപ്പെട്ടേക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾക്ക് അവകാശങ്ങൾ മാത്രമേയുള്ളൂവെന്നും കടമകൾ ഇല്ലെന്നുമാണ് ചിലർ കരുതുന്നത്. എന്നാൽ അവകാശങ്ങളെ പോലെ തന്നെ പ്രധാനമാണ് കടമകളെന്നും എല്ലാവരും മനസ്സിലാക്കണം. നാഗ്പൂരിൽ ആർ ടി എം എൻ സർവ്വകലാശാലയുടെ 107ആമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കവെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അഭിപ്രായപ്പെട്ടു.
പൗരത്വ ഭേദഗതി വിഷയത്തിൽ പ്രതിഷേധത്തിന്റെ മറവിൽ പൊതുമുതൽ വ്യാപകമായി നശിപ്പിക്കപ്പെടുകയും അക്രമങ്ങൾക്ക് ആഹ്വാനങ്ങൾ നൽകപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ അത്തരം പ്രവണതകൾ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ചീഫ് ജസ്റ്റിസിന്റെ വാക്കുകൾക്ക് പ്രസക്തി ഏറുകയാണ്.
Discussion about this post