പരീക്ഷാ പേ ചർച്ച (#ParikshaPeCharcha2020)യിൽ അനിൽ കുംബ്ലേയുടെ സ്ഥൈര്യത്തെപ്പറ്റി കുട്ടികളോട് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ താൽകടോറാ മൈതാനത്തുവച്ച് വിദ്യാർത്ഥികളുമായി സംസാരിക്കവേയാണ് അനിൽ കുംബ്ലേ കാട്ടിയ ധൈര്യത്തെപ്പറ്റിയും സ്ഥൈര്യത്തെപ്പറ്റിയും നരേന്ദ്രമോദി പരാമർശിച്ചത്.
2002 ആന്റിഗ്വയിൽ വെസ്റ്റ് ഇൻഡീസുമായി കളിയ്ക്കുമ്പോൾ ബാറ്റിങ്ങിനിടയിൽ അനിൽ കുംബ്ലേയ്ക്ക് പരിക്കുപറ്റിയിരുന്നു. താടിയെല്ല് പൊട്ടി പവലിയനിലേക്ക് മടങ്ങിയ കുംബ്ലേ എന്നാൽ ബൌളിങ്ങ് സമയത്ത് ബാൻഡേജു ചുറ്റിയ മുഖവുമായി കളിയ്ക്കാൻ വരികയും വെസ്റ്റ് ഇന്ത്യയുടെ പ്രധാന ബാറ്റ്സ്മാൻ ആയ ബ്രയാൻ ലാറയുടെയുൾപ്പെടെ വിക്കറ്റ് തെറിപ്പിക്കുകയും ചെയ്തു. ഈ കാര്യം ഓർമ്മിപ്പിച്ചുകൊണ്ടാണ് ഉത്തരവാദിത്തത്തിൽ പൂർണ്ണമായും, അഭിനിവേശത്തോടും ഉത്സാഹത്തോടൂം കൂടി മുഴുകുന്നതിനെ പറ്റി കുട്ടികളോട് പ്രധാനമന്ത്രി സംസാരിച്ചത്.
‘ജീവിതത്തിന്റെ എല്ലാക്കാര്യങ്ങളിലും ഉത്സാഹമുണ്ടാവണം. ഒരു താൽക്കാലികമായ പിന്നോട്ടടി ഉണ്ടായെന്ന് വച്ച് നമുക്ക് വിജയമുണ്ടാകില്ല എന്ന് വിചാരിയ്ക്കരുത്. എന്ന് മാത്രമല്ല ഒരു തിരിച്ചടി നമ്മുടെയുള്ളിലെ ഏറ്റവും ശക്തരായ നമ്മെ പുറത്തെടുക്കാൻ സഹായിയ്ക്കുകതന്നെ ചെയ്യും‘ അനിൽ കുംബ്ലേയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി സംസാരിക്കുന്ന വീഡിയോ ഷെയർ ചെയ്തുകൊണ്ടാണ് കുംബ്ലേ ട്വിറ്ററിലൂടെ നന്ദി അറിയിച്ചത്. പ്രധാനമന്ത്രി തന്നെപ്പറ്റി പറഞ്ഞതുകേട്ട് താൻ ബഹുമാനിതനായെന്നും പരീക്ഷകളിൽ എല്ലാ വിദ്യാർത്ഥികൾക്കും വിജയം ആശംസിക്കുന്നുവെന്നുമാണ് നന്ദി അറിയിച്ചുകൊണ്ട് കുംബ്ലേ കുറിച്ചത്.
Discussion about this post