കൊച്ചി: ലൗ ജിഹാദിൽ നിലപാട് ആവർത്തിച്ച് സിറോ മലബാർ സഭാ മെത്രാൻ സമിതി. ലൗ ജിഹാദ് അടഞ്ഞ അധ്യായമല്ലെന്നും അതിപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സമിതി വ്യക്തമാക്കി. സർക്കാർ വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും സമിതി ആവർത്തിച്ച് ആവശ്യപ്പെട്ടു.
ലൗ ജിഹാദ് വിഷയത്തെ തമസ്‌കരിക്കുന്ന നിലപാടാണ് രാഷ്ട്രീയ നേതൃത്വം സ്വീകരിക്കുന്നതെന്ന് മെത്രാന്‍ സമിതി കുറ്റപ്പെടുത്തി. മുന്‍കൂട്ടി സ്വീകരിച്ച നിലപാടുകള്‍ക്ക് അപ്പുറത്തേക്ക് പോകാന്‍ പോലീസിനും നിയമത്തിനും സാധിക്കുന്നില്ലെന്നും സമിതി കൂട്ടിച്ചേര്‍ത്തു.
പ്രണയം നടിച്ച് പെണ്‍കുട്ടികളെ മതം മാറ്റി ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെ ഭരണകൂട ജാഗ്രത അനിവാര്യമാണെന്നും മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. കേരളത്തില്‍ കാണാതായ പെണ്‍കുട്ടികളിൽ ചിലര്‍ വിദേശരാജ്യങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു.
ലൗ ജിഹാദ് ഗുരുതരമായ ഒരു സാമൂഹ്യ പ്രശ്നമായി നിലനിൽക്കുന്നുവെന്ന് സഭാ സിനഡ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ലൗ ജിഹാദിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് സഭയുടെ കീഴിലുള്ള പള്ളികളിൽ ഇടയലേഖനം വായിച്ചിരുന്നു.
Discussion about this post