ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 24 കാരറ്റ് സ്വർണ്ണമാണെന്നും അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ സംശയിക്കേണ്ടതില്ലെന്നും രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. ഡൽഹിയിലെ മെഹ്രോളിയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വാഗ്ദാനങ്ങൾ പാലിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കഴിഞ്ഞ വർഷങ്ങളിലെ സർക്കാരിന്റെ പ്രവർത്തനങ്ങൾ അതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നതാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ വാഗ്ദാനങ്ങൾ നിറവേറ്റി മുന്നേറിയപ്പോൾ ഡൽഹിയിലെ ആം ആദ്മി സർക്കാരിന്റെ വാഗ്ദാനങ്ങൾ ഇന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കൂട്ടിച്ചേർത്തു.
ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതും മുത്തലാഖ് നിരോധിച്ചതും അയോദ്ധ്യയിലെ രാമക്ഷേത്രവും ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളായിരുന്നുവെന്നും അവ പാലിക്കുന്നതിൽ കേന്ദ്രസർക്കാർ ശരിയായ ദിശയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ പ്രതിപക്ഷം മുസ്ലീങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണെന്നും അവർ വോട്ട് ബാങ്ക് സംരക്ഷിക്കുന്നതിന് വേണ്ടി ന്യൂനപക്ഷങ്ങൾക്കിടയിൽ അനാവശ്യ ഭീതി സൃഷ്ടിക്കുകയാണെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു. കേന്ദ്രവുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുനതിന് പകരം കേന്ദ്രസർക്കാരുമായി ശണ്ഠ കൂടനായിരുന്നു കഴിഞ്ഞ അഞ്ച് വർഷവും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ശ്രമിച്ചിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫെബ്രുവരി 8നാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ഫെബ്രുവരി 12നാണ്.
Discussion about this post