തന്റെ രാഷ്ട്രീയം അവരുമായി പൊരുത്തപ്പെടാത്തതില്‍ ക്ലാസില്‍ നിന്ന് മാറാന്‍ ്ആഗ്രഹിച്ച കുട്ടികള്‍ തന്റെ പ്രിയ ശിഷ്യരായി മാറി അനുഭവം പങ്കുവച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും മുന്‍ അധ്യാപികയുമായ കെ.പി ശശികല ടീച്ചര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് നസീര്‍, സുബൈര്‍ എന്നി വിദ്യാര്‍ത്ഥികളുമായുള്ള ആത്മബന്ധം ശശികല ടീച്ചര്‍ പങ്കുവെക്കുന്നത്.
‘ടീച്ചറേ എങ്ങോട്ടാ?’
എന്ന ചോദ്യത്തിന് ‘ഒരു ഷൊറണൂര്‍’ എന്ന ഉത്തരത്തോടൊപ്പം പന്ത്രണ്ടു രൂപയും നീട്ടിയപ്പോള്‍ കുടവയറുമായൊരു കൊച്ചു തടിയന്‍ കണ്ടക്റ്റര്‍ പണം വാങ്ങാന്‍ കൈ നീട്ടാതെ ചിരിക്കുന്നു. ആ ചിരി എവിടേയൊ കണ്ടു മറന്ന ചിരി . ഓര്‍മ്മയിലേക്ക് ഊളിയിട്ടു. മറവിയുടെ മാറാല നീക്കിയപ്പോള്‍ ചിരി തെളിഞ്ഞു വന്നു .നസീര്‍ ! കുറഞ്ഞത് ഒരു പതിനേഴു വര്‍ഷം മുന്‍പത്തെ 10 G ക്ലാസ്സിലാണ് ആ ചിരിയുടെ ഉറവിടം. മെയ് ആദ്യത്തില്‍ തന്നെ 10ാം ക്ലാസ്സ് ഡിവിഷന്‍ തിരിച്ച് അന്ന് മൂന്നു ക്ലാസ്സുകള്‍ക്ക് വെക്കേഷന്‍ ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നു. 10 E : 10 G, 10 k ആ മൂന്നു ക്ലാസ്സുകള്‍ പാസ്സാകുന്നവരുടേതല്ല പാസ്സാക്കേണ്ടവരുടേതായിരുന്നു. അത്യദ്ധ്വാനം ചെയ്താല്‍ മാത്രം പാസ്സാകുന്നവര്‍ ഞങ്ങള്‍ ആ ക്ലാസ്സുകള്‍ക്ക് ഒരു ഓമനപ്പേരുമിട്ടിരുന്നു മോഡല്‍ ക്ലാസ്സ് എന്ന് ! അതില്‍ 10 G യുടെ ക്ലാസ്സ് ചാര്‍ജ്ജ് എനിക്കായിരുന്നു.വെക്കേഷന്‍ ക്ലാസ്സിന് വിളിച്ചും വിളിപ്പിച്ചും എല്ലാവരേയും എത്തിക്കാന്‍ ശ്രമം പക്ഷേ രണ്ടു പേര്‍ മാത്രം വരുന്നില്ല. അവര്‍ പിടുത്തം തരുന്നുമില്ല. കുട്ടികളോടന്വേഷിക്കുമ്പോള്‍ അവര്‍ അന്വോന്യം നോക്കും എന്തോ ഒളിപ്പിക്കാനുള്ള ശ്രമം വ്യക്തമായിരുന്നു. അവസാനം അധ്യാപകരില്‍ ചിലര്‍ എന്നെ സമീപിച്ചു. ടീച്ചറുടെ ക്ലാസ്സില്‍ നിന്ന് ഒരു രണ്ടുപേരെ മറ്റൊരു ക്ലാസ്സിലേക്ക് മാറ്റാം എന്നു പറഞ്ഞു. അരാണാ രണ്ടു പേര്‍ അന്നു വരെ വെക്കേഷന്‍ ക്ലാസ്സിന് ആട്ടിപിടിച്ചിട്ടും കിട്ടാത്തവര്‍ സുബൈറും നസീറും ! എന്തിനാ അവരെ മാറ്റുന്നത് എന്നതിന്റെ ഉത്തരം ഒട്ടും അംഗീകരിക്കാന്‍ എന്നിലെ ടീച്ചര്‍ക്കാവുമായിരുന്നില്ല. ‘അവര്‍ക്ക് ടീച്ചറുടെ ക്ലാസ്സില്‍ ഇരിക്കാന്‍ ഇഷ്ടമില്ല’ എന്ന് മടിച്ചു മടിച്ച് മധ്യസ്ഥം നില്ക്കാന്‍ വന്ന അധ്യാപകര്‍ പറഞ്ഞു. അതിന് ഞാന്‍ തയ്യാറായില്ല. എങ്കില്‍ പത്താം ക്ലാസ്സിലെ 800 ഓളം വരുന്ന കുട്ടികളെ ഗ്രൗണ്ടില്‍ നിര്‍ത്താം നമ്മള്‍ 17 ക്ലാസ്സ് ടീച്ചേഴ്‌സും നില്ക്കാം ഓരോ കുട്ടിയും അവര്‍ക്ക് വേണ്ട ടീച്ചറെ രിരഞ്ഞെടുത്തോട്ടെ എന്ന സ്റ്റാന്റില്‍ ഞാനും നിന്നു. അവസാനം എന്റെ പിടിവാശിക്കു മുന്നില്‍ മധ്യസ്ഥന്മാര്‍ മുട്ടുമടക്കി .
ജൂണ്‍ ഒന്നാം തീയ്യതി വളരെ വൈകി മനമില്ലാ മനസ്സോടെ മറ്റൊരു നിവര്‍ത്തിയും ഇല്ലാത്തതു കൊണ്ട് അവര്‍ എന്റെ ക്ലാസ്സില്‍ എത്തി. പോകാനുള്ള ഭാവവുമായി ഇരിക്കാതെ ഇരുന്നു. ക്ലാസ്സു മാറാനുള്ള അവരുടെ കരുനീക്കങ്ങള്‍ നടക്കുന്നുമുണ്ടായിരുന്നു. ആ രണ്ടു പേരും വിദ്യാര്‍ത്ഥി നേതാക്കളായിരുന്നു. അവരുടെ രാഷ്ട്രീയം എന്റെ രാഷ്ട്രീയവുമായി പൊരുത്തപ്പെട്ടു പോകാത്തതായിരുന്നു അലര്‍ജിക്ക് കാരണം. പക്ഷെ അവരുടെ കരുനീക്കങ്ങളൊന്നും വിജയിച്ചില്ല.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ ക്ലാസ്സില്‍ ചന്തി ഉറപ്പിച്ച് ഇരിക്കാനും എന്റെ മുഖത്തു നോക്കി വേണമെങ്കില്‍ ചിരിക്കാനുമൊക്കെ അവര്‍ തയ്യാറായി, ജൂണ്‍ അവസാനം കുട്ടികളുടെ എണ്ണക്കൂടുതല്‍ കൊണ്ട് ഒരു പത്താ ക്ലാസ്സു കൂടെ വേണം എന്ന അവസ്ഥയില്‍ വീണ്ടും ക്ലാസ്സു തിരിക്കാന്‍ ആരംഭിച്ചു.അപ്പോള്‍ ഞാന്‍ ഇവരെയടക്കം ഒരു എട്ടു കട്ടികളെ എ ന്റെ ക്ലാസ്സില്‍ നിന്നും പുതിയ ക്ലാസ്സിലേക്ക് മാറ്റാന്‍ തയ്യാറായി. അതു പരസ്യപ്പെടുത്തിയിരുന്നില്ല. പക്ഷേ ഇവരെങ്ങനേയോ അത് മണത്തറിഞ്ഞു എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു അവരുടെ പെരുമാറ്റം. ഞങ്ങള്‍ ടീച്ചറുടെ ക്ലാസ്സില്‍ നിന്നും പോകില്ല. അവര്‍ വീണ്ടും എല്ലാവരുടെ പുറകേയും നടക്കാന്‍ തുടങ്ങി. പരസ്യപ്പെടുത്താത്ത തീരുമാനമായതുകൊണ്ട് അവരുടെ വാശി വിജയിച്ചോട്ടെ എന്ന് വെച്ചു. അവര്‍ എന്റെ ക്ലാസ്സില്‍ തുടര്‍ന്നു. അതില്‍ സുബൈര്‍ സ്‌ക്കൂള്‍ പ്യൂപ്പിള്‍ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. കൗമാര പ്രേമമടക്കം എന്തും ഏതും എന്നോട് തുറന്നു പറയുന്ന എന്റെ പ്രിയ ശിഷ്യരായി അവര്‍ മാറി. രണ്ടു പേരും ഒരു വിധത്തില്‍ പാസ്സായി. അവര്‍ + 2 വില്‍ പഠിക്കുമ്പോള്‍ നസീറിന്റെ ബാപ്പ എന്നെക്കാണാന്‍ വന്നു. ‘ടീച്ചറേ ങ്ങളവനേ ഒന്ന് ഉപദേശിക്കണം ങ്ങള് പറഞ്ഞാല്‍ ഓന്‍ കേക്കും’ എന്നായിരുന്നു ആവശ്യം.
പലപ്പോഴും തമ്മില്‍ കാണുമ്പോള്‍ അവരുടെ വിനയം സ്‌നേഹം ഇവ നമ്മളെ വല്ലാതാകര്‍ഷിക്കുമായിരുന്നു.
ഗള്‍ഫിലൊക്കെ പോയി തടിച്ചു കൊഴുത്ത് വീണ്ടും പഴയ കണ്ടക്റ്റര്‍ ബാഗുമെടുത്ത് ആ ചിരി ഇത്രയും കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു. എന്റെ ക്ലാസ്സില്‍ കയറില്ലെന്ന അവരുടെ ആ വാശി എന്റെ അധ്യാപക ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയും അനുഭവമായിരുന്നു. അവരന്റെ ഏറ്റവും നല്ല ശിഷ്യരായി മാറിയത് അതുകൊണ്ടു തന്നെ എനിക്ക് മറക്കാന്‍ പറ്റുമോ?











Discussion about this post