തലസ്ഥാനത്തെ, ചൈനയിലെ 11 നഗരങ്ങളിലൊന്നായ ഷെൻസെങ് മാതൃകയിൽ വികസിപ്പിക്കാനാണ് വിഭാവന ചെയ്യുന്നതെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്.ചൈനയിൽ ഉള്ള ആറ് പ്രത്യേക സാമ്പത്തിക മേഖലകളിൽ ഏറ്റവും ഉന്നതമാണ് ഷെൻസെങ്. ചൈനയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ഹൈടെക് നഗരമായ ഷെൻസെങ് പോലെ പ്രത്യേക മേഖലയായി തിരുവനന്തപുരത്തെ മാറ്റുമെന്ന് തോമസ് ഐസക് അഭിപ്രായപ്പെട്ടു. കേരള ബജറ്റിൽ തിരുവനന്തപുരത്തെ അവഗണിച്ചുവെന്നുള്ള പരാതി വ്യാപകമായപ്പോഴാണ് തന്റെ പദ്ധതികളെ കുറിച്ച് മന്ത്രി തുറന്നു പറയുന്നത്.
റോഡുകൾ നവീകരിക്കുന്നതും, ടൗൺഷിപ്പുകളും, വ്യവസായ പാർക്കുകളും, അടക്കം 20,000 കോടി രൂപയുടെ വലിയ വികസന പദ്ധതിയാണ് തിരുവനന്തപുരത്ത് നടപ്പാക്കാനൊരുങ്ങുന്നത്. ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് 4853 കോടിയാണെങ്കിലും, അടുത്ത വർഷം 8136 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ധനകാര്യമന്ത്രി തോമസ് ഐസക്.ഷെൻസെങ് പ്രത്യേക സാമ്പത്തിക മേഖലയുടെ വികസനവും പ്ലാനും തന്റെ പദ്ധതിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് തോമസ് ഐസക് വെളിപ്പെടുത്തി. വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള ആറുവരിപ്പാത ഏറ്റവും പ്രധാന പദ്ധതി. ഇതു കൂടാതെ ബാലരാമപുരത്ത് ഓവർബ്രിഡ്ജ്, 90 അണ്ടർ/ഓവർ പാസുകൾ, മൂന്ന് പ്രധാനപ്പെട്ട പാലങ്ങൾ, 16 ചെറുകിട പാലങ്ങൾ, 14 കിലോമീറ്റർ മംഗലാപുരം ലിങ്ക് റോഡ്, ഇത് കൂടാതെയുള്ള 79 കിലോമീറ്റർ റോഡ്.
1500 ഏക്കർ ഭൂമി റോഡിനു വേണ്ടി മാത്രം ഏറ്റെടുക്കും. എല്ലാറ്റിനും കൂടി ഏകദേശം 8136 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എല്ലാറ്റിനും വ്യക്തമായ പദ്ധതിയും തയ്യാറായിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. ഔട്ടർ റിങ് റോഡ് സമീപത്തായി പ്രത്യേക നിക്ഷേപ മേഖലയ്ക്ക് വേണ്ടി ഭൂമി കണ്ടെത്തും, സ്പേസ് റിസർച്ച് സെന്ററുമായി ബന്ധപ്പെടുത്തി നോളജ് സിറ്റിയും വിളപ്പിൽശാലയിൽ പുതിയ സാങ്കേതിക സർവകലാശാലയും തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.ഗ്രീൻ സിറ്റി പദ്ധതി, മ്യൂസിക് ആൻഡ് ആർട്ട് സർക്യൂട്ട്, സമ്പൂർണ്ണ കുടിവെള്ള പദ്ധതി, സ്വീവേജ് പദ്ധതി അണ്ടർ ഗ്രൗണ്ട് കേബിളിംഗ് തുടങ്ങി എല്ലാ പദ്ധതികളും ഷെൻസെങ് നഗരം ആധുനികവൽക്കരിച്ചതിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ധനകാര്യ മന്ത്രി രൂപപ്പെടുത്തിയിരിക്കുന്നത്.
Discussion about this post