ഡൽഹി: മാർച്ച് 1ആം തീയതി മുതൽ ലോട്ടറികൾക്ക് 28 ശതമാനം ജി എസ് ടി നിരക്ക് ഈടാക്കും. കഴിഞ്ഞ ഡിസംബറിൽ ചേർന്ന ജി എസ് ടി കൗൺസിൽ യോഗത്തിൽ കൈക്കൊണ്ട തീരുമാനമാണ് മാർച്ച് 1 മുതൽ രാജ്യവ്യാപകമായി നടപ്പിലാക്കുന്നത്.
ജി എസ് ടി കൗൺസിൽ യോഗ തീരുമാനപ്രകാരം കേന്ദ്ര- സംസ്ഥാന സർക്കരുകൾ ലോട്ടറികളിന്മേൽ 14 ശതമാനം വീതം നികുതി നിരക്ക് ഈടാക്കും. നിലവിൽ സംസ്ഥാന സർക്കാരുകൾ നേരിട്ട് നടത്തുന്ന ലോട്ടറികൾക്ക് 12 ശതമാനവും സംസ്ഥാന അംഗീകൃത ലോട്ടറികൾക്ക് 28 ശതമാനവുമാണ് നികുതി. ഇതാണ് ഏകീകരിക്കപ്പെടുന്നതെന്ന് കേന്ദ്ര റവന്യൂ വിഭാഗം വിശദീകരിച്ചു.
ലോട്ടറികൾക്ക് ഏകീകൃത നികുതി സമ്പ്രദായം ആവശ്യമാണെന്ന ചില സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം വിഷയം ജി എസ് ടി കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച് ചർച്ച ചെയ്യുകയായിരുന്നു. സംസ്ഥാന ധനകാര്യ മന്ത്രിമാർ ഉൾപ്പെടുന്ന ജി എസ് ടി സമിതിയാണ് നിരക്ക് 28 ശതമാനം എന്ന തീരുമാനം അംഗീകരിച്ചത്.
ലോട്ടറിക്ക് 28 ശതമാനം ജി എസ് ടി ഏർപ്പെടുത്താനുള്ള തീരുമാനം കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് ആദ്യം എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ നിരക്ക് നടപ്പിലാക്കാൻ മൂന്ന് മാസത്തോളം സമയം നൽകിയത് ഡീലർമാർക്കിടയിലെ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ കാരണമായിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ.
Discussion about this post