തൃശൂർ: കവി പ്രഭാവർമ്മയ്ക്ക് നൽകിയത് സമഗ്ര സംഭാവന പരിഗണിച്ചുള്ള പുരസ്കാരമെന്ന് ന്യായീകരണവുമായി ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി മോഹൻ ദാസ്. ഏതെങ്കിലും ഒരു പ്രത്യേക കൃതിയെ പരിഗണിച്ചല്ല പുരസ്കാരം നിർണയിച്ചതെന്നാണ് മോഹൻദാസിന്റെ വാദം. ജ്ഞാനപ്പാന പുരസ്കാരം പ്രഭാവർമയ്ക്ക് നൽകിയത് ഹൈക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് കെ.ബി മോഹൻദാസ് ന്യായീകരണവുമായി രംഗത്തെത്തിയത്.
പ്രത്യേക നിയമാവലിയോ നിഷ്കർഷയോ പാലിച്ചല്ല മുൻ കാലങ്ങളിൽ പുരസ്കാരം നൽകിയത്. കവികൾ അല്ലാത്തവർക്കും സാഹിത്യകാരന്മാർ അല്ലാത്തവർക്കും പുരസ്കാരം നൽകിയിട്ടുണ്ട്. ദേവസ്വത്തിൻ്റെ ഭാഗം കോടതിയിൽ വിശദീകരിക്കും. കൊടുത്ത ആൾക്ക് വീണ്ടും കൊടുക്കാതിരിക്കുക എന്ന മാനദണ്ഡം മാത്രമെയുള്ളൂവെന്നും കെ ബി മോഹൻദാസ് വ്യക്തമാക്കി.
പ്രഭാവർമ്മ ശ്രീകൃഷ്ണനെ നിന്ദിച്ചതായി തോന്നിയിട്ടില്ലെന്നും താൻ ഉൾപ്പെട്ട ജൂറിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും കെ ബി മോഹൻദാസ് പറയുന്നു.
അതേസമയം പ്രഭാവര്‍മ്മയ്ക്ക് ജ്ഞാനപ്പാന പുരസ്കാരം നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തി. പൂന്താനം അവാര്‍ഡ് നല്‍കേണ്ടത് കൃഷ്ണനെ കുറ്റാരോപിതനായി കാണുന്ന ആള്‍ക്കാണോയെന്ന് കോടതി ചോദിച്ചിരുന്നു. അവാര്‍ഡ് തുകയായ പണം ഭക്തരുടെ പണമാണെന്നും ഭക്തരുടെ വികാരം മനസിലാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
കൃഷ്ണനെ കുറ്റാരോപിതനായ കാണുന്ന ഒരാള്‍ക്ക് അവാര്‍ഡ് തുക നല്‍കുന്നത് ശരിയല്ലെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിക്കുകയുമായിരുന്നു. ഭക്തര്‍ നല്കുന്ന തുകയാണ് പുരസ്കാരത്തിനൊപ്പം നല്‍കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Discussion about this post