തിരുവനന്തപുരം: ഇറാനില്‍ കുടുങ്ങി കിടക്കുന്ന മത്സ്യബന്ധന തൊഴിലാളികളെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കത്തുനല്‍കിയത്.
ഇറാനിലെ തീരനഗരമായ അസലൂരിലാണ് മലയാളികള്‍ ഉള്‍പ്പെടെ 23 പേര് കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 17 പേര് മലയാളികളും ശേഷിക്കുന്നവര്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ഇവരെല്ലാം ഒരു മുറിയിലാണ് കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇറാനില്‍ കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ഇവര്‍ക്ക് ആര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അവര്‍ അറിയിച്ചു. വിഴിഞ്ഞത്തു നിന്നുള്ള മലയാളി മത്സ്യത്തൊഴിലാളികള്‍ നാലു മാസം മുമ്പാണ് പേര്‍ഷ്യന്‍ കടലിൽ മത്സ്യബന്ധനം നടത്തുന്നതിന് ഇറാനിലേക്ക് പോയത്.
Discussion about this post