കൊച്ചി: പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ കൂടുതൽ പ്രാദേശിക സിപിഎം നേതാക്കൾ ഉള്ളതായി റിപ്പോർട്ട്. കൂടുതൽ പേർക്ക് പണം ലഭിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സിപിഎം നേതാക്കളുടെ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് ആണ് പണം എത്തിയതയാണ് റിപ്പോർട്ട്.
അതേസമയം പ്രളയഫണ്ട് തട്ടിപ്പ് കേസിൽ മുഖ്യപ്രതി വിഷ്ണു പ്രസാദ് അറസ്റ്റിലായി. എറണാകുളം കളക്ട്രേറ്റിൽ പ്രളയം ദുരിതാശ്വസ ഫണ്ട് സെല്ലിലെ ക്ലാർക്കായ വിഷ്ണു പ്രസാദിനെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കളക്ടറേറ്റിലെ ദുരിതാശ്വാസ പരിഹാര വിഭാഗത്തിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കും അന്വേഷണ സംഘം പിടിച്ചെടുത്തു.
സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗം എ.എം അൻവറിന്റെ അക്കൗണ്ടിലേക്ക് പത്തര ലക്ഷം രൂപ കൈമാറിയ കേസിലാണ് അറസ്റ്റ്. അൻവറും സഹായിയായ മഹേഷും ഒളിവിലാണ്. വിഷ്ണു പ്രസാദിനെ കളക്ട്രേറ്റിലും പണം കൈമാറിയ ഫെഡറൽ ബാങ്കിന്റെ തൃക്കാക്കര ശാഖയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. പണം കൈമാറാനുള്ള രേഖകൾ തയാറാക്കിയ കംപ്യൂട്ടറിന്റെ ഹാർഡ് ഡിസ്കാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ നടത്തിയ അന്വേഷണത്തിനു പിന്നാലെ വിഷ്ണു പ്രസാദിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. പണം തട്ടിയെടുത്ത അൻവറിനെ സിപിഎമ്മും സസ്പെൻഡ് ചെയ്തിരുന്നു.
പ്രളയ ധനസഹായമായി ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള അക്കൗണ്ടിൽ നിന്നും അൻവറിനു അക്കൗണ്ടുള്ള അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിലേക്കാണ് തുക അയച്ചത്. ഇതിൽ നിന്നും അൻവർ അഞ്ച് ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു. അൻവറിന്റെ ഭാര്യ അയ്യനാട് ബാങ്കിന്റെ ഡയറക്ടർ ബോർഡ്അംഗം കൂടിയാണ്. സംശയം തോന്നിയ ബാങ്ക് സെക്രട്ടറി നൽകിയ പരാതിയിലാണ് അന്വേഷണമുണ്ടായത്.വിഷ്ണു പ്രസാദിനെ ചോദ്യം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാകും കേസിലെ തുടർ നടപടികൾ.
Discussion about this post