തിരുവനന്തപുരം : സമൂഹമാദ്ധ്യമങ്ങളിൽ ചെളിവാരിയേറുമായി യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ആണ് ആദ്യമായി സമൂഹമാദ്ധ്യമ പോസ്റ്റ് ഇട്ടത്. തൊട്ട് പിന്നാലെ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ചുകൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും രംഗത്ത് എത്തുകയായിരുന്നു.
കെ കെ ശൈലജയെ ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറും ആയി താരതമ്യപ്പെടുത്തി കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ പരിഹാസ പോസ്റ്റ് കുറിച്ചിരുന്നത്. “ശശികല ടീച്ചർ ഏതാ ശൈലജ ടീച്ചർ ഏതാ എന്ന് മനസ്സിലാകുന്നില്ല. ടീച്ചറമ്മമാരുടെ ആരാധകരെയും തരംതിരിച്ചറിയാൻ പറ്റാതായി. വർഗീയ ടീച്ചറമ്മ…” എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിരുന്നത്.
ഇതിന് പിന്നാലെയാണ് വി കെ സനോജ് രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ചുകൊണ്ട് സമൂഹമാദ്ധ്യമ പോസ്റ്റ് പങ്കുവെച്ചത്. “ലൈംഗികാധിക്ഷേപവും വർഗീയ പ്രചാരണവും ഒക്കെ നടത്തി ‘ആറാട്ടുമുണ്ടൻ’ തന്റെ റോൾ നന്നായി ചെയ്തിട്ടുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡ് അച്ചടിച്ച് പ്രസിഡണ്ടായ ഇവന്റെയൊക്കെ സർട്ടിഫിക്കറ്റ് വേണമല്ലോ ഇനി ശൈലജ ടീച്ചർക്ക്. എടുത്തോണ്ട് പോടാ…” എന്നായിരുന്നു വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചത്.
Discussion about this post