ഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ തടയാന്‍ വിദേശ യാത്രാക്കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് പ്രകാരം ജനുവരി ഒന്നിനു മുമ്പ് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുവാദം ചോദിച്ച കപ്പലുകളെ മാത്രമേ തുറമുഖങ്ങളിലേക്ക് അടുപ്പിക്കാന്‍ അനുവദിക്കൂ. കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് ഫെബ്രുവരി ഒന്നുമുതല്‍ കയറിയ യാത്രക്കാര്‍ ആരെങ്കിലും കപ്പലുകളില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഇന്ത്യയിലെ ഒരു തുറമുഖങ്ങളിലും മാര്‍ച്ച് 31 വരെ പ്രവേശിക്കാന്‍ അനുവാദമുണ്ടാകില്ല.
കപ്പലുകളിലെ യാത്രക്കാര്‍ക്കും അതിലെ ജീവനക്കാര്‍ക്കും തെര്‍മല്‍ സ്കാനിങ് സൗകര്യമുള്ള തുറമുഖങ്ങളില്കൂടി മാത്രമേ ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടാകൂ. യാത്രക്കാരിലോ ജീവനക്കാരിലോ ആര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ആര്‍ക്കും തുറമുഖത്ത് ഇറങ്ങാന്‍ അനുവാദമുണ്ടാകില്ല. എല്ലാ യാത്രക്കാരെയും കപ്പലില്‍ തന്നെ ക്വാറന്റൈന് ചെയ്യും. കപ്പലിലെ ആര്‍ക്കെങ്കിലും വൈറസ് ബാധയുണ്ടെന്ന് തെളിഞ്ഞാല്‍ അവരെ തുറമുഖത്ത് സജ്ജമാക്കിയ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും. കപ്പലിനോട് ഇന്ത്യയില്‍ നിന്ന് പോകാന്‍ ആവശ്യപ്പെടും. ഇന്ത്യയിലെത്തുന്ന യാത്രാക്കപ്പലുകള്‍ അതിലെ യാത്രക്കാരെയും ജീവനക്കാരെയും സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും തുറമുഖ അധികൃതര്‍ക്ക് കൈമാറണം. കപ്പലില്‍ രോഗികളാരെങ്കിലുമുണ്ടെങ്കില് അവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല.
വൈറസ് ബാധയുള്ള ഒരാള്‍പോലും കപ്പലില്‍ കയറിയിട്ടില്ല എന്ന് കപ്പല്‍ ജീവനക്കാര്‍ ആദ്യം തന്നെ ഉറപ്പാക്കിയിരിക്കണം. കപ്പലില്‍ യാത്രക്കായി എത്തിയിട്ടുള്ളവരില്‍ ആരെങ്കിലും കഴിഞ്ഞ 14 ദിവസത്തിനിടെ ചൈന, ഹോങ്കോങ്, ഇറാന്, ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളില്‍ ഏതിലെങ്കിലും സന്ദര്‍ശിക്കുകയോ ഈ രാജ്യങ്ങളില്‍ സഞ്ചരിച്ചവരുമായി അടുത്തിടപഴകുകയോ ചെയ്തവരാണെങ്കില്‍ അവരെ കപ്പലില്‍ കയറാന്‍ അനുവദിക്കരുത്. യാത്രക്കായി എത്തുന്നവര്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ പാസ്പോര്‍ട്ട് കൃത്യമായി പരിശോധിക്കണം. കപ്പലില്‍ കയറുന്ന ഓരോ യാത്രക്കാരെയും പരിശോധിച്ച് രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മാത്രമല്ല എല്ലാ ദിവസവും യാത്രക്കാരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും ഇന്ത്യയുടെ നിര്‍ദ്ദേശത്തിൽ പറയുന്നു.
Discussion about this post