ഇസ്ലാമാബാദ്: കൊറോണ വൈറസ് ബാധയ്ക്ക് കാരണം ചൈനാക്കാരുടെ ഭക്ഷണശീലമാണെന്ന് തുറന്നടിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ.
‘ചൈനക്കാർ വവ്വാലിനെയും പട്ടിയെയും പൂച്ചയെയും തിന്നുകയും അവയുടെ മൂത്രവും രക്തവും കുടിക്കുകയും ചെയ്യുന്നവരുമാണ്. അവരുടെ ഈ ഭക്ഷണ ശീലമാണ് ലോകത്തെയാകെ ഭീതിയിലാക്കിയിരിക്കുന്നത്. ഞാൻ ശരിക്കും ക്ഷുഭിതനാണ്.‘ താരം പൊട്ടിത്തെറിച്ചു.
വൈറസ് ബാധ പാകിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റിനെയും ഐ പി എല്ലിനെയും അന്താരാഷ്ട്ര ക്രിക്കറ്റ് മേഖലയെ ആകമാനവും നിശ്ചലമാക്കിയതിൽ കടുത്ത നിരാശയുണ്ടെന്നും ആഗോള ടൂറിസം രംഗവും സാമ്പത്തിക മേഖലയും തകർച്ചയെ അഭിമുഖീകരിക്കുകയാണെന്നും അക്തർ അഭിപ്രായപ്പെട്ടു. എന്തിനെയും ഭക്ഷിക്കാമെന്നുള്ള ധാരണ മാറ്റണമെന്നും ഇതിനായി അന്തരാഷ്ട്ര തലത്തിൽ നിയമം കൊണ്ടു വരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
വൈറസ് ബാധ ഇന്ത്യയെ കാര്യമായി ബാധിക്കുന്നതിൽ നിന്നും ദൈവം തടയട്ടെ. 130 കോടി ജനങ്ങൾ വസിക്കുന്ന രാജ്യമാണ് അവിടം. ഇന്ത്യയിലുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ടതായും അവർക്ക് സൗഖ്യം ആശംസിക്കുന്നതായും ഷോയബ് അക്തർ തന്റെ യൂട്യൂബ് ചാനലിലൂടെ അറിയിച്ചു.
Discussion about this post