തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴു പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ്, തിരുവനന്തപുരം ജില്ലകളിൽ 2 പേർക്ക് വീതവും കൊല്ലം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഓരോന്നും ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. 658 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. 1,69,129 പേര് സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. കാസര്‍ഗോഡ് ജില്ലയില്‍ മാത്രം ഇന്ന് 163 പേര് നിരീക്ഷണത്തിലായിട്ടുണ്ട്.
കാസർഗോഡ് ജില്ലക്കായി പ്രത്യേക കർമ്മ പദ്ധതി നടപ്പിലാക്കി. കാസർഗോഡ് കേന്ദ്രസർവ്വകലാശാലയിൽ കൂടുതൽ സജ്ജീകരണം ഏർപ്പെടുത്തി. കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധിക്കുന്നു.
സൗജന്യറേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. ടോക്കൺ അടിസ്ഥാനത്തിലാണ് വിതരണം. കാർഡ് നമ്പർവെച്ച് റേഷൻവിതരണം ക്രമീകരിക്കും. നേരിട്ട് എത്താൻ പറ്റാത്തവർക്ക് വീടുകളിൽ എത്തിക്കും. 0, 1 അക്കങ്ങളിൽ കാർഡ് നമ്പർ അവസാനിക്കുന്നവർക്ക് നാളെ വിതരണം ചെയ്യും. 2, 3 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഏപ്രിൽ രണ്ടിനും 4, 5 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഏപ്രിൽ മൂന്നിനും 6, 7 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഏപ്രിൽ നാലിനും 8,9 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഏപ്രിൽ 5 നും വിതരണം ചെയ്യും.
അതിഥി തൊഴിലാളികൾക്ക് ഐഡി കാർഡ് നൽകും. അവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും.
വിലക്കയറ്റം നിയന്ത്രിക്കും. വിലക്കയറ്റം നിയന്ത്രിക്കാൻ വിജിലൻസിനും ചുമതല. അവശ്യസാധനങ്ങളുടെ ലഭ്യത കൂട്ടിയിട്ടുണ്ട്. പാചകവാതകത്തിന്റെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.
Discussion about this post