കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നിര്‍ബന്ധിത സാലറി ചാലഞ്ച് ഒഴിവാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും പ്രതിസന്ധിയിലാണ്. ഒരു മാസത്തെ ശമ്പളം അവരില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പിടിച്ചെടുക്കുന്ന സാഹചര്യം ഉണ്ടാകരുത്. സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവരും മനസുള്ളവരും ഒരു മാസത്തെ ശമ്പളം നല്കട്ടെ. മറ്റുള്ളവര്‍ അവരുടെ കഴിവിന് അനുസരിച്ച് നല്കാന് തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
പായിപ്പാടും പെരുമ്പാവൂരിലും നടന്ന അതിഥിതൊഴിലാളികളുടെ പ്രതിഷേധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായിരുന്നാലും കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ലോക്ക് ഡൗണ്‍ ലംഘനം നടത്താന്‍ തൊഴിലാളികളെ ചിലര്‍ പ്രേരിപ്പിച്ചെന്നും ഒന്നിലധികം പേരുടെ ഗൂഢാലോചന ഇക്കാര്യത്തില്‍ ഉണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അത്തരക്കാരെ നിയമത്തിനു മുന്നില്‍ എത്തിക്കുമെന്ന പ്രഖ്യാപനം നടപ്പിലായിട്ടില്ല. പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചപ്പോള്‍ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തീവ്രവാദ സംഘടനയായ എസ്ഡിപിഐയും മറ്റു ചിലരും ഇതിനു പിന്നിലുണ്ടെന്നാണ് അറിയുന്നത്. മലപ്പുറത്ത് ഒരു കോണ്‍ഗ്രസ് നേതാവും പാലക്കാട് സിഐടിയുക്കാരനുമാണ് പിടിയിലായത്. ആരായാലും ലോക്ക് ഡൗണ്‍ അട്ടിമറിക്കാനുള്ള ശ്രമം രാജ്യദ്രോഹപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പായിപ്പാടും പെരുമ്പാവൂരിലും ലോക്ക് ഡൗണ്‍ ലംഘിച്ച ഇതര സംസ്ഥാന തൊഴിലാളികളെയും അന്ന് അവിടെ എത്തിയ എല്ലാവരേയും കൊറോണ പരിശോധനയ്ക്ക് വിധേയമാക്കണം. സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ മോശം സാഹചര്യത്തിലാണ് കഴിയുന്നത്. കൂട്ടം കൂട്ടമായി ഇടുങ്ങിയ മുറികളിലാണ് താമസം. വളരെ വേഗം രോഗം പടരാന്‍ ഇത് കാരണമാകും. ഈ സാഹചര്യം ഇല്ലാതാക്കാന്‍ അടിയന്തിര ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
Discussion about this post