ഡൽഹി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന സാമൂഹിക അകലം പാലിക്കണമെന്ന നിർദ്ദേശമോ മറ്റ് മാർഗ്ഗനിർദ്ദേശങ്ങളോ പാലിക്കാതെ രാജ്യ തലസ്ഥാനത്തെ പൊതുവിപണി. ഡൽഹിയിലെ ആസാദ്പൂർ വിപണിയിലാണ് തുറസ്സായ സ്ഥലങ്ങളിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പഴങ്ങളും പച്ചക്കറികളും അടക്കമുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന പൊടിപൊടിക്കുന്നത്.
ദിനം പ്രതി ആയിരക്കണക്കിന് ആളുകളാണ് ഇവിടെ സാധനങ്ങൾ വാങ്ങാനായി എത്തുന്നത്. ഇവരുമായി അടുത്തിടപഴകിയാണ് കച്ചവടക്കാർ വ്യാപാരം നടത്തുന്നത്. ഇത് കൊറോണ വൈറസ് വ്യാപനത്തിന് കാരണമായേക്കാമെന്ന ആശങ്കയാണ് ഉയരുന്നത്. രോഗബാധിതനായ ഒരാൾ ഇവിടെ എത്തിയാൽ അത് സാമൂഹിക വ്യാപനത്തിലേക്ക് കടക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് ഭീഷണി ആവുകയും ചെയ്യും.
അതേസമയം രാജ്യത്ത് ഇതേവരെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2301 ആയി. 56 പേർ മരണത്തിന് കീഴടങ്ങിയപ്പോൾ 156 പേർക്ക് രോഗം ഭേദമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 12 മണിക്കൂറിനിടെ 232 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Discussion about this post