കോവിഡ്-19 റാപ്പിഡ് ടെസ്റ്റിന്റെ മാർഗ്ഗരേഖ ഇന്ന് പുറത്തിറക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ആയിരിക്കും ഇതിന് നേതൃത്വം കൊടുക്കുക. കഴിഞ്ഞ ദിവസം ചേർന്ന കർമ്മ സമിതിയിൽ, റാപിഡ് ആന്റിബോഡി ടെസ്റ്റിനുള്ള മാനദണ്ഡങ്ങൾക്ക് രൂപം നൽകിയിരുന്നു. നിലവിൽ ഇന്ത്യ മുഴുവൻ നിലനിൽക്കുന്ന പരിശോധനയുടെ രീതിയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നതാണ് ഈ പുതിയ സമ്പ്രദായം.
15-30 മിനിട്ടിനുള്ളിൽ തന്നെ ഫലമറിയാൻ കഴിയുന്ന വ്യാപകമായ ആന്റിബോഡി പരിശോധനയാണ് ഐ.സി.എം.ആർ നിർദ്ദേശിക്കുന്ന റാപ്പിഡ് ടെസ്റ്റ്. പരിശോധനയിൽ വൈറസ് ലോഡ് കൂടുതൽ ആണെന്ന് ഉറപ്പു വരുത്തി കഴിഞ്ഞാൽ പിന്നീട് സ്രവപരിശോധനയാണ് അടുത്ത ഘട്ടം.അഥവാ ടെസ്റ്റ് നെഗറ്റീവ് ആയാലും ആളുകളെ ഹോം ക്വാറന്റൈനിൽ അയക്കുകയാണ് ചെയ്യുക. വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ദിവസങ്ങൾക്കുള്ളിൽ ശരീരം ആന്റിബോഡികൾ നിർമ്മിച്ചു തുടങ്ങും. രക്തപരിശോധനയിലൂടെ ഈ ആന്റിബോഡികൾ ശരീരം നിർമ്മിച്ചിട്ടുണ്ടോ എന്നാണ് ഈ ടെസ്റ്റിൽ സ്ഥിരീകരിക്കുക.കേരളത്തിലടക്കം ഇത് നടപ്പിൽ വരും.
Discussion about this post