ഭാരതത്തിന്റെ പരമാധികാരത്തിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷയ്ക്കും എക്കാലവും ഏറ്റവും നിർണായകമായ സിലിഗുരി കോറിഡോറിൽ (ചിക്കൻസ് നെക്ക് കോറിഡോർ) വൻ തന്ത്രപ്രധാന നീക്കവുമായി പശ്ചിമ ബംഗാളിലെ സുവേന്ദു അധികാരി സർക്കാർ. കഴിഞ്ഞ ഒരു വർഷമായി മുടങ്ങിക്കിടന്ന അതീവ പ്രാധാന്യമുള്ള ഏഴ് ദേശീയപാതകളുടെ നിയന്ത്രണം കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ ബംഗാൾ സർക്കാർ അന്തിമ അനുമതി നൽകി. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കീഴിലായിരുന്ന ഈ പാതകൾ ഇനി മുതൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI), നാഷണൽ ഹൈവേസ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (NHIDCL) എന്നീ കേന്ദ്ര ഏജൻസികൾ നേരിട്ട് നിയന്ത്രിക്കും. ഭാരതത്തിന്റെ അതിർത്തികൾ സുരക്ഷിതമാക്കാനും ചൈനയുടെ ഏത് തരത്തിലുള്ള പ്രകോപനങ്ങളെയും പ്രതിരോധിക്കാനും കേന്ദ്ര നരേന്ദ്ര മോദി സർക്കാർ നടത്തുന്ന ദേശസ്നേഹപരമായ നീക്കങ്ങൾക്ക് വൻ കരുത്ത് പകരുന്നതാണ് സുവേന്ദു അധികാരി സർക്കാരിന്റെ ഈ സുപ്രധാന തീരുമാനം.
വെറും 20 മുതൽ 22 കിലോമീറ്റർ മാത്രം വീതിയുള്ള സിലിഗുരി കോറിഡോർ ഭാരതത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബാക്കി രാജ്യവുമായി ബന്ധിപ്പിക്കുന്ന ഏക കരമാർഗ്ഗമാണ്. പടിഞ്ഞാറ് നേപ്പാളും, വടക്ക് ഭൂട്ടാനും, തെക്ക് ബംഗ്ലാദേശും അതിരിടുന്ന ഈ പ്രദേശം ചൈനയുടെ ചുംബി വാലിക്ക് (Chumbi Valley) തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ സൈനികപരമായി ഭാരതത്തിന്റെ ഏറ്റവും വലിയ തന്ത്രപ്രധാന കേന്ദ്രമാണിത്. യുദ്ധകാലത്തോ മറ്റോ ഈ ഭാഗം തടസ്സപ്പെട്ടാൽ ഈ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 5 കോടിയോളം വരുന്ന ജനങ്ങൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെടാൻ സാധ്യതയുണ്ടെന്നത് മുൻനിർത്തിയാണ് ദേശീയ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ബിജെപി സർക്കാർ ഇവിടെ വികസനം വേഗത്തിലാക്കാൻ തീരുമാനിച്ചത്. പുതിയ ഉത്തരവോടെ വികസന പദ്ധതികൾ നേരിട്ട് ഏറ്റെടുക്കുന്ന NHAI ഇനി NH-31, NH-33, NH-312 എന്നീ പ്രധാന പാതകൾ നവീകരിക്കും. തന്ത്രപ്രധാനമായ സേവോക്-കൊറോണേഷൻ ബ്രിഡ്ജ്, ഹസിമാര-ജയ്‌ഗാവ്, ചങ്രാബന്ധ എന്നീ റൂട്ടുകൾ NHIDCL വികസിപ്പിക്കും. സിക്കിം, ഭൂട്ടാൻ, ബംഗ്ലാദേശ് അതിർത്തികളിലേക്കുള്ള ഈ പാതകൾ വികസിക്കുന്നതോടെ ഇന്ത്യൻ സൈന്യത്തിന് അതിർത്തിയിലേക്ക് അതിവേഗം നീങ്ങാൻ സാധിക്കും.
ഈ ഭൂമി കൈമാറ്റത്തോടെ പാതകളുടെ വികസനം മാത്രമല്ല, അതിർത്തി മേഖലയിലെ രാജ്യസുരക്ഷ ഉറപ്പാക്കുന്ന വമ്പൻ റെയിൽവേ പദ്ധതിക്കും കേന്ദ്രത്തിന് വഴിതുറന്നിരിക്കുകയാണ്. നിലവിലുള്ള ഇരട്ട റെയിൽവേ പാതയ്ക്ക് പകരം ആറ് ട്രാക്കുകളുള്ള അത്യാധുനിക റെയിൽവേ സംവിധാനമാണ് കേന്ദ്രം ഇവിടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തീൻ മൈൽ ഹാട്ട് മുതൽ രംഗപാനി സ്റ്റേഷൻ വരെ 40 കിലോമീറ്റർ നീളത്തിൽ ഭൂഗർഭ റെയിൽവേ ഇടനാഴി നിർമ്മിക്കും. ശത്രുരാജ്യങ്ങളുടെ വ്യോമാക്രമണങ്ങൾ, ആർട്ടിലറി ഷെല്ലാക്രമണങ്ങൾ, ആധുനിക ഡ്രോൺ യുദ്ധമുറകൾ എന്നിവയിൽ നിന്നും ഭാരതത്തിന്റെ സൈനിക നീക്കങ്ങളെയും ലോജിസ്റ്റിക്സ് വിതരണത്തെയും പൂർണ്ണമായി സംരക്ഷിക്കാൻ ഭൂമിക്കടിയിൽ 20 മുതൽ 24 മീറ്റർ താഴ്ചയിലാണ് ഈ രഹസ്യ തുരങ്ക റെയിൽപ്പാത ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന് കീഴിൽ അതിർത്തിയിലെ ചൈനീസ് ഭീഷണികളെ പൂർണ്ണമായി അടിച്ചമർത്താനും വടക്കുകിഴക്കൻ ഭാരതത്തെ രാജ്യത്തിന്റെ ഹൃദയത്തോട് കൂടുതൽ ചേർത്തുനിർത്താനും ഈ വികസന കുതിച്ചുചാട്ടം സഹായിക്കുമെന്നുറപ്പാണ്. രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നിലപാടുമായി ഭാരതം മുന്നേറുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ബംഗാൾ സർക്കാരിന്റെ ഈ പുതിയ നീക്കം.








