പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രപരമായ പരാജയത്തിന് പിന്നാലെ നിരാശ പൂണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. പശ്ചിമ ബംഗാളിൽ പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ജനപ്രിയ നയങ്ങളെ അട്ടിമറിക്കാൻ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയവുമായി മമതയും അനന്തരവൻ അഭിഷേക് ബാനർജിയും രംഗത്തെത്തി. കൊൽക്കത്തയിലെയും ഹൗറയിലെയും അനധികൃത കയ്യേറ്റങ്ങൾക്കെതിരെയും ഗുണ്ടാസംഘങ്ങൾക്കെതിരെയും പുതിയ ബിജെപി സർക്കാർ ശക്തമായ ‘ബുൾഡോസർ’ നടപടികൾ ആരംഭിച്ചതോടെയാണ്, വോട്ട് ബാങ്ക് ലക്ഷ്യമിട്ട് തൃണമൂൽ കോൺഗ്രസ് ഇതിനെതിരെ കടുത്ത വിദ്വേഷ പ്രചാരണം അഴിച്ചുവിടുന്നത്. ‘
കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന്റെ ഭരണകാലം എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും വരും ദിവസങ്ങളിൽ ബിജെപിക്ക് കേന്ദ്രത്തിൽ ഭരണം നഷ്ടപ്പെടുമെന്നുമാണ് തോൽവി സമ്മതിക്കാൻ കഴിയാത്ത മമത ബാനർജി ഇപ്പോൾ പ്രവചിക്കുന്നത്. ബംഗാളിൽ വർഷങ്ങളായി തുടർന്നിരുന്ന അഴിമതിക്കും അനധികൃത നിർമ്മാണങ്ങൾക്കും ഗുണ്ടാരാജിനുമെതിരെ ശക്തമായ നടപടികളാണ് പുതിയ ബിജെപി സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി തിൽജാല, പാർക്ക് സർക്കസ് തുടങ്ങിയ മേഖലകളിലെ അനധികൃത കെട്ടിടങ്ങൾക്കും ഹൗറ സ്റ്റേഷന് ചുറ്റുമുള്ള അനധികൃത കയ്യേറ്റങ്ങൾക്കുമെതിരെ ബുൾഡോസർ ഉപയോഗിച്ച് കർശനമായ നടപടികൾ ഭരണകൂടം സ്വീകരിച്ചിരുന്നു. എന്നാൽ, നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനെ പോലും ‘ന്യൂനപക്ഷങ്ങൾക്കും വഴിയോര കച്ചവടക്കാർക്കും എതിരെയുള്ള ആക്രമണം’ എന്ന് ചിത്രീകരിച്ച് സംസ്ഥാനത്ത് വർഗീയ ധ്രുവീകരണമുണ്ടാക്കാനാണ് തൃണമൂലും മമതയും ശ്രമിക്കുന്നത്.
ബംഗാളിൽ ബുൾഡോസർ സംസ്കാരം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനവ്യാപകമായി വലിയ രീതിയിലുള്ള അക്രമങ്ങൾക്കും പ്രതിഷേധ പരിപാടികൾക്കുമാണ് ടിഎംസി ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പാർക്ക് സർക്കസിൽ ടിഎംസി അനുകൂലികൾ നടത്തിയ അക്രമാസക്തമായ പ്രതിഷേധത്തിനിടയിൽ കല്ലേറുണ്ടാകുകയും പത്തിലധികം പോലീസുകാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ബിജെപി സർക്കാർ ബംഗാളിനെ വികസനത്തിലേക്ക് നയിക്കുമ്പോൾ അതിനെ തകർക്കാൻ മമത ബാനർജി കോടതികളെപ്പോലും രാഷ്ട്രീയ ആയുധമാക്കുകയാണ്. കൽക്കട്ട ഹൈക്കോടതിയിൽ അഭിഭാഷകന്റെ വേഷമണിഞ്ഞ് നേരിട്ടെത്തിയ മമത ബാനർജി, കുറ്റവാളികൾക്ക് അനുകൂലമായി വാദിക്കുകയും ഭരണകൂടത്തിന്റെ വികസന നയങ്ങളെ ‘ഭയത്തിന്റെ ഭരണം’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
സന്ദേഷ്ഖാലിയിലെ ഇരയായ രേഖാ പത്ര ഉൾപ്പെടെയുള്ള ബിജെപി സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് കയറുകയും മമതയുടെ സ്വന്തം കോട്ടയായ ഭവാനിപൂരിൽ സുവേന്ദു അധികാരിയോട് മമത പരാജയപ്പെടുകയും ചെയ്തതോടെ ടിഎംസിയുടെ അടിത്തറ ഇളകിയിരിക്കുകയാണ്. വികസന വിരുദ്ധരും രാജ്യദ്രോഹ ശക്തികളെ പിന്തുണയ്ക്കുന്നവരുമായ തൃണമൂലിനെ ബംഗാളിലെ ജനങ്ങൾ പൂർണ്ണമായി തള്ളിക്കളഞ്ഞതിന്റെ അമർഷമാണ് കേന്ദ്ര സർക്കാരിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്ന മമതയുടെ നിരാശ കലർന്ന പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്.










