അമിതമായി മധുരം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെയും ഓർമ്മശക്തിയെയും ദീർഘകാലത്തേക്ക് ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. മധുരമുള്ള ഭക്ഷണക്രമം മാറ്റിയാൽ പോലും, അത് വഴി നഷ്ടപ്പെട്ട ഓർമ്മശക്തി പൂർണ്ണമായി വീണ്ടെടുക്കാൻ കഴിയില്ലെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ഹൈ-ഷുഗർ ഡയറ്റുകൾ ഓർമ്മശക്തിയിൽ വരുത്തുന്ന മാറ്റങ്ങൾക്ക് വ്യക്തമായ തെളിവുകളുണ്ടെന്ന് ഈ പഠനം അടിവരയിടുന്നു.
ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് തലച്ചോറിലെ ഓർമ്മകളെ നിയന്ത്രിക്കുന്ന ‘ഹിപ്പോകാമ്പസ്’ എന്ന ഭാഗത്തിന്റെ പ്രവർത്തനത്തെയാണ് നേരിട്ട് ബാധിക്കുന്നത്. ഇത് കാര്യങ്ങൾ പഠിക്കാനും ഓർത്തുുവെക്കാനുമുള്ള കഴിവിനെ ഗണ്യമായി കുറയ്ക്കുന്നു.
മധുരമുള്ള ഭക്ഷണങ്ങൾ പൂർണ്ണമായി ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണരീതിയിലേക്ക് മാറിയാൽ പോലും, പഞ്ചസാര വരുത്തിവെച്ച ചില തകരാറുകൾ തലച്ചോറിൽ സ്ഥിരമായി നിലനിൽക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. അതായത്, കേടുപാടുകൾ ഒരു പരിധി വരെ മാത്രമേ പരിഹരിക്കാൻ സാധിക്കൂ.
കുട്ടിക്കാലത്തും കൗമാരപ്രായത്തിലും അമിതമായി മധുരപലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കുകളും ഉപയോഗിക്കുന്നവരിലാണ് ഈ പ്രശ്നം കൂടുതൽ ഗുരുതരമായി ബാധിക്കുന്നത്. മുതിർന്ന ശേഷമുള്ള ഇവരുടെ ബുദ്ധിശക്തിയെയും പെരുമാറ്റത്തെയും ഇത് ദോഷകരമായി ബാധിക്കാം.
ജങ്ക് ഫുഡുകൾ, കൃത്രിമ മധുരം ചേർത്ത പാനീയങ്ങൾ എന്നിവയുടെ ഉപയോഗം എത്രയും വേഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ പഠനം വിരൽ ചൂണ്ടുന്നത്. മധുരം കുറയ്ക്കുന്നത് കേവലം പ്രമേഹത്തെ പ്രതിരോധിക്കാൻ മാത്രമല്ല, തലച്ചോറിന്റെ യുവത്വം നിലനിർത്താനും അനിവാര്യമാണെന്ന് ഗവേഷകർ ഓർമ്മിപ്പിക്കുന്നു.












