ന്യൂഡൽഹി: സുരക്ഷ ഉറപ്പാക്കാതെ ലോകത്ത് സാമ്പത്തിക പുരോഗതിയും സമൃദ്ധിയും സാധ്യമാകില്ലെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ന്യൂഡൽഹിയിൽ സെന്റർ ഫോർ ലാൻഡ് വാർഫെയർ സ്റ്റഡീസ് സംഘടിപ്പിച്ച ‘സെക്യൂരിറ്റി ടു പ്രോസ്പെരിറ്റി’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷയും സാമ്പത്തിക വളർച്ചയും രണ്ട് വ്യത്യസ്ത മേഖലകളല്ലെന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും സാമ്പത്തിക താൽപ്പര്യങ്ങളെക്കുറിച്ചും അദ്ദേഹം ശക്തമായ മുന്നറിയിപ്പുകൾ നൽകി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആഗോള വ്യാപാരവും ഡിജിറ്റൽ ബന്ധങ്ങളും രാജ്യങ്ങളെ പരസ്പരം അടുപ്പിക്കുമെന്നും യുദ്ധങ്ങൾ ഇല്ലാതാക്കുമെന്നുമാണ് കരുതിയിരുന്നത്. എന്നാൽ ഇന്ന് ഇതേ വ്യാപാര ശൃംഖലകളും വിതരണ സംവിധാനങ്ങളും മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനും വരുതിയിലാക്കാനുമുള്ള ആയുധങ്ങളായി മാറിയിരിക്കുകയാണ്.
സെമികണ്ടക്ടറുകളുടെ ലഭ്യത കുറച്ച് അത് മറ്റ് രാജ്യങ്ങളെ നിയന്ത്രിക്കാനുള്ള ഉപകരണമാക്കുന്നു. ഹോർമുസ് കടലിടുക്ക് പോലുള്ള പ്രധാന വ്യാപാര പാതകൾ തർക്കമേഖലകളായി മാറുന്നു. നിലവിൽ ലോകത്തെ പ്രതിരോധ ചെലവ് 2.7 ട്രില്യൺ ഡോളർ കടന്നിരിക്കുകയാണ്. ഇത് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള ബജറ്റിനേക്കാൾ കൂടുതലാണ്.
വിതരണ ശൃംഖലകളെയും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെയും അമിതമായി ആശ്രയിക്കുന്നത് വലിയ തന്ത്രപരമായ വീഴ്ചയ്ക്ക് കാരണമാകും. പ്രതിരോധ സാങ്കേതികവിദ്യയിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് കേവലം സാമ്പത്തിക ആവശ്യമല്ല, മറിച്ച് ദേശീയ സുരക്ഷയുടെ പ്രധാന ഭാഗമാണ്. വരും ദശകത്തിൽ സാങ്കേതികവിദ്യ നിയന്ത്രിക്കുന്നവരാകും യുദ്ധങ്ങളുടെ ഫലം നിർണ്ണയിക്കുക.
ഇന്നത്തെ കാലത്ത് യുദ്ധങ്ങൾ കേവലം അതിർത്തികളിൽ മാത്രം ഒതുങ്ങുന്നില്ല. അത് വ്യവസായ ഉത്പാദനം, ഗവേഷണം, ഭരണസംവിധാനങ്ങൾ എന്നിവയെ ഒരേപോലെ ബാധിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , സൈബർ സുരക്ഷ, ക്വാണ്ടം സാങ്കേതികവിദ്യകൾ എന്നിവയിൽ രാജ്യം വേഗത്തിൽ മുന്നേറേണ്ടതുണ്ട്.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, “ശക്തിയില്ലായ്മയല്ല സമാധാനം, മറിച്ച് കഴിവും ആത്മവിശ്വാസവും ദൃഢനിശ്ചയവുമുള്ളപ്പോഴാണ് യഥാർത്ഥ സമാധാനം ഉണ്ടാകുന്നത്” എന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി ഓർമ്മിപ്പിച്ചു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങൾക്കൊപ്പം ഇന്ത്യയും വേഗത്തിൽ ചുവടുവെക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.









