ലണ്ടൻ: കൊവിഡ് വ്യാപനം ചെറുക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് കാതോർക്കാൻ ആഹ്വാനം ചെയ്ത് മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരം മോണ്ടി പനേസർ. വൈറസ് വ്യാപനം നിയന്ത്രണാതീതമാകുന്നതിന് മുൻപ് തന്നെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ നരേന്ദ്ര മോദിയുടെ നടപടികൾ ദീർഘവീക്ഷണത്തോടെ ഉള്ളതായിരുന്നുവെന്നും പനേസർ അഭിപ്രായപ്പെട്ടു.
‘ഈ 21 ദിവസത്തെ ലോക്ഡൗൺ പ്രധാനമാണ്. എല്ലാവരും വീടുകളിൽ സുരക്ഷിതരായിരിക്കുക. നമുക്കെല്ലാവർക്കും ഒരുമിച്ച് കൊറോണ വൈറസ് വ്യാപനം ചെറുക്കാം. ഏറ്റവും വേഗത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തി കർമനിരതനായ പ്രധാനമന്ത്രി മോദിയുടെ വാക്കുകൾ അനുസരിക്കൂ.‘ പനേസർ പറഞ്ഞു.
‘ഞാൻ ഇപ്പോൾ യുകെയിൽ എന്റെ മാതൃനഗരമായ ലൂട്ടനിലാണുള്ളത്. എല്ലാവരും വീടുകളിൽത്തന്നെ കഴിയണമെന്നും സുരക്ഷിതരായിരിക്കണമെന്നുമാണ് എന്റെ അഭ്യർഥന. സെൽഫ് ഐസലേഷൻ കാലഘട്ടം അതി നിർണായകമാണ്. ഇവിടെയും ആളുകൾ സെൽഫ് ഐസലേഷനിലാണ്. എല്ലാവരും അകലം പാലിച്ചുതന്നെ മുന്നോട്ടുപോകുക. ഇന്ത്യയിലെ ജനങ്ങളോടുള്ള എന്റെ അപേക്ഷ ഇതാണ്’. പനേസർ കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനായി 50 ടെസ്റ്റുകളും 26 ഏകദിനങ്ങളും കളിച്ച താരമാണ് ഇന്ത്യൻ വംശജനായ മോണ്ടി പനേസർ. 2006ൽ ഇന്ത്യയ്‌ക്കെതിരെയായിരുന്നു പനേസറിന്റെ ടെസ്റ്റ് അരങ്ങേറ്റം. ടെസ്റ്റിൽ 12 അഞ്ച് വിക്കറ്റ് നേട്ടമുൾപ്പെടെ 167 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള താരമാണ് പനേസർ.
Discussion about this post