തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കണ്ണൂരിൽ 7, കാസർഗോഡ് 2, കോഴിക്കോട് ഒരാൾക്കും ആണ് കൊറോണ സ്ഥിരീകരിച്ചത്. ഏഴു പേർക്ക് സമ്പർക്കം വഴിയാണ് രോഗം പിടിപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആകെ രോഗികളുടെ എണ്ണം 373 ആയി. സംസ്ഥാനത്ത് നിലവിൽ 228 പേരാണ് ചികിത്സയിലുള്ളത്. 19 പേർ രോഗമുക്തി നേടി.
കൊറോണ രോഗം ഭേദമായ കാസര്‍ഗോഡ് സ്വദേശിയായ യുവതി പ്രസവിച്ചുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നുമുള്ള സന്തോഷ വര്‍ത്തമാനവും മുഖ്യമന്ത്രി അറിയിച്ചു. അവര്‍ക്കും അവരെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി അഭിനന്ദനമറിയിച്ചു.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ രാജ്യത്തെ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടത്തി. യോഗത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചു. കേന്ദ്രം നിർദ്ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും സംസ്ഥാനം പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനിയുള്ള മൂന്നാഴ്ചകള്‍ നിര്‍ണായകമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
ഞായറാഴ്ച ഈസ്റ്ററാണ്. ഈസ്റ്റര്‍ അതിജീവനത്തിന്റെ സന്ദേശമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകം കൊറോണ എന്ന പീഢാനുഭവത്തിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തെ അതിജീവിക്കാനുള്ള കരുത്താണ് ഈസ്റ്റര്‍ പകര്‍ന്നു നല്‍കുന്നത്.
വൈഷമ്യത്തിലൂടെ കടന്നുപോകുന്ന ഈ വേളയിലും ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post