ഡൽഹി: നിസാമുദ്ദീൻ മർക്കസ് തബ്‌ലീഗ് സമ്മേളനത്തിനു പുറമേ ബിഹാറിലെ നളന്ദയിലും ഇതേ മാതൃകയിൽ സമ്മേളനം നടന്നിരുന്നതായി റിപ്പോർട്ട്. നളന്ദ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ചിലർ കൊറോണ പരിശോധനയിൽ പോസിറ്റീവ് ആണെന്നു കണ്ടതായി ജില്ലാ മജിസ്ട്രേട്ട് സംസ്ഥാന ആഭ്യന്തരവകുപ്പിന് കത്തെഴുതി അറിയിച്ചതോടെയാണ് ഈ വിവരം പുറത്തായത്.
ഈ സമ്മേളനത്തിൽ 640 പേരാണ് പങ്കെടുത്തത്. എന്നാൽ 277 പേരെ മാത്രമേ ഇതുവരെ കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടുള്ളൂ. 363 പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവരിൽ എത്ര വിദേശികൾ ഉണ്ടായിരുന്നു എന്നും വ്യക്തമല്ലെന്ന് കത്തിൽ പറയുന്നു.
നളന്ദയിൽ മാർച്ച് 14, 15 ദിവസങ്ങളിലായിരുന്നു തബ്ലീഗ് സമ്മേളനം. ഇതിൽ പങ്കെടുത്ത കുറേപ്പേർ ഡൽഹിയിൽ നിസ്സാമുദ്ദീൻ സമ്മേളനത്തിലും പങ്കെടുത്തിരുന്നു. സമ്മേളനം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും 363 പേരുടെ വിവരം ലഭിക്കാത്തതാണ് ഇപ്പോൾ ബീഹാറിൽ പരിഭ്രാന്തി പരത്തിയിരിക്കുന്നത്. ഈ സമ്മേളനത്തിന് കൂടുതലും ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.
കേരളത്തിൽ നിന്ന് ഈ സമ്മേളനത്തിന് പ്രതിനിധികൾ എത്തിയിരുന്നോ എന്ന് വ്യക്തമല്ല.
ഇതിനിടെ നിസാമുദ്ദീൻ സമ്മേളനത്തിന് ബിഹാറിൽ നിന്ന് 350 പേരാണ് പങ്കെടുത്തത് എന്ന് കേന്ദ്രസർക്കാർ കണ്ടെത്തി സംസ്ഥാനത്തെ അറിയിച്ചിരുന്നു. അവരെ മുഴുവനും കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
പങ്കെടുത്ത പ്രതിനിധികളുടെ വിവരങ്ങൾ നൽകാൻ തബ്ലീഗ് ഭാരവാഹികൾ തയ്യാറാകാത്തതാണ് ബിഹാറിലെ പ്രശ്നം. ഒരു വ്യക്തിക്ക് കൊറോണ രോഗബാധയുണ്ടെങ്കിൽ ഒരു മാസത്തിനകം 460 പേർക്ക് അതു പകർന്നു നൽകും എന്നാണ് ഐ സി എം ആർ കണക്കു കൂട്ടുന്നത്. അങ്ങനെയെങ്കിൽ 363 പേരിൽ നിന്ന് ഒന്നര ലക്ഷം പേർക്ക് രോഗബാധ പകരാമെന്ന ഭീഷണിയാണ് ബിഹാറിൽ നില നിൽക്കുന്നത്.
അതേസമയം നിസാമുദ്ദീനു ശേഷം മുംബൈയിലും തബ്ലീഗ് സമ്മേളനം നടത്താനിരുന്നതാണെങ്കിലും സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചതിനാൽ കഴിഞ്ഞില്ല.
Discussion about this post