ജനീവ: കൊറോണ കാലത്ത് ലോകരാജ്യങ്ങളെ സഹായിക്കുന്ന ഇന്ത്യയെ പ്രകീർത്തിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സീ ക്ളോറോക്വിൻ മരുന്ന് നൽകാൻ ഇന്ത്യ കാട്ടിയ സന്നദ്ധത അതുല്യമാണെന്ന് ഐക്യരാഷ്ട്ര സഭ വിലയിരുത്തി.
55 രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിലാണ് ഇന്ത്യ. അമേരിക്ക, മൗറീഷ്യസ്, സീഷെൽസ് തുടങ്ങിയ നിരവധി രാജ്യങ്ങൾക്ക് ഇന്ത്യ ഇതിനകം മരുന്നുകൾ എത്തിച്ച് നൽകിക്കഴിഞ്ഞു. അയൽ രാജ്യങ്ങളായ അഫ്ഗാനിസ്താൻ, ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ,മാലദ്വീപ്, ശ്രീലങ്ക,മ്യാന്മർ എന്നീ രാജ്യങ്ങൾക്കും ഇന്ത്യ മരുന്നും മറ്റ് സഹായങ്ങളും നൽകി.
കൂടാതെ സാംബിയ, ഡൊമിനിക്കൻ റിപബ്ലിക്, മഡഗാസ്കർ, ഉഗാണ്ട, ബുർകിന ഫാസോ, നൈജെർ, മാലി, കോംഗോ, ഈജിപ്ത്, അർമേനിയ,കസാഖ്സ്താൻ, ഇക്വഡോർ, ജമൈക്ക, സിറിയ,ഉക്രൈൻ, ഛാഡ്, സിംബാബ് വെ , ജോർദാൻ, കെനിയ,നെതർലൻഡ്സ്, നൈജീരിയ, ഒമാൻ, പെറു എന്നീ രാജ്യങ്ങളിലേക്കും മരുന്നുകൾ കയറ്റി അയക്കാൻ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
രണ്ട് ലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകളാണ് ഇന്ത്യ ഡൊമനിക്കൻ റിപ്പബ്ലിക്കിന് നൽകുന്നത്. ഇതിൽ ഇന്ത്യയ്ക്ക് നന്ദി അർപ്പിച്ച് യുഎന്നിലെ ഡൊമനികൻ റിപ്പബ്ലിക്കിന്റെ സ്ഥിരം പ്രതിനിധി ജോസ് സിംഗെർ ഇന്ത്യൻ പ്രതിനിധി സയീദ് അക്ബറുദീന് കത്ത് നൽകിയിരുന്നു.
എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ സഹായിക്കാൻ സന്നദ്ധരാകാണം. ഇങ്ങനെ മറ്റ് രാജ്യങ്ങളെ സഹായിക്കുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് സല്യൂട്ട് നൽകുന്നുവെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് സ്റ്റീഫൻ ഡുജറിക് പറഞ്ഞു. വൈറസിനെതിരായ പോരാട്ടത്തിന് ആഗോളതലത്തിൽ ഐക്യദാര്‍ഢ്യം വേണമെന്ന് അന്റോണിയോ ഗുട്ടറസ് ആഹ്വാനം ചെയ്തു.
Discussion about this post