സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി ഐടി സെക്രട്ടറി ശിവശങ്കര്‍ ഒപ്പിട്ട കരാര്‍ രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ പാലിക്കാത്തതാണെന്ന് സംസ്ഥാന ബിജെപി വക്താവ് സന്ദീപ് വാര്യർ. പൗരന്മാരുടെ സ്വകാര്യത സംബന്ധിച്ച സുപ്രീംകോടതി വിധി ഉള്‍പ്പെടെ ലംഘിക്കുന്നതുമാണ് ഈ കരാറെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് രംഗത്തെത്തിയിരിക്കുന്നത്.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി ഐടി സെക്രട്ടറി ശിവശങ്കര്‍ ഒപ്പിട്ട കരാര്‍ രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ പാലിക്കാത്തതും പൗരന്മാരുടെ സ്വകാര്യത സംബന്ധിച്ച സുപ്രീംകോടതി വിധി ഉള്‍പ്പെടെ ലംഘിക്കുന്നതുമാണ്.
ഐടി ആക്ടിലെ 43A, 72A വകുപ്പുകള്‍ പ്രകാരം വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ കൈമാറുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാരിന് അറിയില്ലേ ?
അമേരിക്കയിലെ സ്വകാര്യകമ്പനിക്ക് ആരോഗ്യ വിവരങ്ങള്‍ കൈമാറുന്ന കാര്യം നമ്മുടെ പൗരന്മാരെ അറിയിക്കുകയോ, അവരുടെ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ല. സാമ്പത്തിക വിവരങ്ങള്‍ കൈമാറുന്നതിനെക്കാള്‍ ഗുരുതരമായ കുറ്റമാണ് ഒരു മനുഷ്യന്റെ ആരോഗ്യ വിവരങ്ങള്‍ കൈമാറുന്നത്.
ഉദാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ബാങ്ക് ബാലൻസ് അടക്കമുള്ള പല സ്വകാര്യ വിവരങ്ങളും അദ്ദേഹത്തിന്റെ ഇലക്ഷൻ അഫിഡവിറ്റ്, തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും. എന്നാൽ സർക്കാർ ചിലവിൽ അദ്ദേഹം അമേരിക്കയിൽ നടത്തിയ ചികിത്സയുടെ ഒരു വിവരവും , അസുഖം എന്താണെന്ന് പോലും പുറത്തു വിടേണ്ടതില്ല. ശ്രീ പിണറായി വിജയന്റെ സ്വകാര്യതയെ ബാധിക്കുന്ന സെൻസിറ്റീവ് ഡേറ്റയാണ് അത്.
അപ്പോഴാണ് ലക്ഷക്കണക്കിന് മലയാളികളുടെ ഹെൽത്ത് ഡേറ്റ അമേരിക്കയിലെ സ്വകാര്യ കമ്പനിക്ക് സർക്കാർ നിയമവിരുദ്ധമായി കൈമാറിയിരിക്കുന്നത്.
അമേരിക്കയിലെ ഫാര്‍മ കമ്പനികള്‍ക്ക് ഇത്തരം ആരോഗ്യവിവരങ്ങള്‍ ആവശ്യമുണ്ട്.
സ്പ്രിംഗ്ലര്‍ കമ്പനി ഇത്തരം വിവരങ്ങള്‍ അമേരിക്കയിലെ ഫാര്‍മ കമ്പനികള്‍ക്ക് വില്‍ക്കില്ല എന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല.
കോവിഡ് 19 വൈറസ്, മനുഷ്യ നിര്‍മ്മിതമാണന്നും, ഈ പാന്‍ഡമിക്ക് വലിയ വിപത്തുകള്‍ വിതച്ച ശേഷം, അന്താരാഷ്ട്ര മരുന്ന് കമ്പിനികള്‍ പ്രതിരോധ വാക്‌സിനുകള്‍ രംഗത്തിറക്കുമെന്നും ഇപ്പോള്‍ തന്നെ ആരോപണമുണ്ട്. ഇത് വലിയ സുരക്ഷാ – ആരോഗ്യ വിഷയങ്ങള്‍ക്ക് വഴി വയ്ക്കും.
ഐടി സെക്രട്ടറി ശിവശങ്കരന്‍ ഇന്ന് ഏഷ്യാനെറ്റില്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് സ്വകാര്യത സംബന്ധിച്ച ഇന്ത്യന്‍ നിയമങ്ങളെക്കാള്‍ അമേരിക്കന്‍ നിയമങ്ങള്‍ കരുത്തുറ്റതാണ് എന്നാണ്.
എന്നാല്‍ അമേരിക്കന്‍ കമ്പനി തന്റെ സ്വകാര്യത വില്‍പന ചരക്കാക്കി എന്നുപറഞ്ഞ് ന്യൂയോര്‍ക്കിലെ കോടതിയില്‍ കേസ് കൊടുക്കാന്‍ ഇന്ത്യന്‍ പൗരന് അമേരിക്കന്‍ നിയമപ്രകാരം കഴിയില്ല. അമേരിക്കയിലെ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമം(DPR) അമേരിക്കന്‍ പൗരന്റെ സ്വകാര്യത സംരക്ഷിക്കാന്‍ മാത്രമുള്ള നിയമമാണ്. അമേരിക്കയിലെ ഒരു കോര്‍പറേറ്റ് കമ്പനിയുടെ കൈവശം ഇരിക്കുന്ന മറ്റൊരു രാജ്യത്തിലെ പൗരന്റെ സ്വകാര്യത സംരക്ഷിക്കാന്‍ അമേരിക്കയില്‍ നിയമം ഇല്ല.
കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്ന താല്‍പര്യമാണ് ഇക്കാര്യത്തില്‍ അമേരിക്കക്ക് ഉള്ളത്. അപ്പോള്‍ ഇക്കാര്യത്തില്‍ ഐടി സെക്രട്ടറി ശിവശങ്കരന്‍ കളവ് പറഞ്ഞിരിക്കുന്നു. സ്പ്രിംഗ്‌ളറുമായി ഉണ്ടാക്കിയ കരാര്‍ ഏകപക്ഷീയവും കമ്പനിയുടെ താല്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്നതും ആണ്.
അതുകൊണ്ട് കരാര്‍ ഉടനടി റദ്ദ് ചെയ്യുകയും കൈമാറിയ ഡേറ്റ മുഴുവന്‍ കൃത്യമായ സർക്കാർ നിരീക്ഷണത്തിലുള്ള സെർവറിലേക്ക് തിരികെ വാങ്ങുകയും വേണം. കമ്പനിയുടെ ഉടമസ്ഥര്‍, ജീവനക്കാര്‍ എന്നിവരില്‍നിന്ന് ഡേറ്റ മറ്റാർക്കും കൈമാറിയിട്ടില്ല എന്നും ഇനി കൈമാറ്റം ചെയ്യില്ല എന്നും സത്യവാങ്മൂലം എഴുതി വാങ്ങണം. കമ്പനിക്ക് കൈമാറ്റം ചെയ്യപ്പെട്ട ഓരോ ഡാറ്റ പോയിന്റിനും നഷ്ടപരിഹാരം വാങ്ങി കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആളുകള്‍ക്ക് നല്‍കണം. ഐടി സെക്രട്ടറി ശിവശങ്കരനെ ഉടനടി പുറത്താക്കണം. ഉന്നതതല അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെടുന്നു.
https://www.facebook.com/Sandeepvarierbjp/posts/3742923802416025?__tn__=K-R
Discussion about this post