ഡൽഹി: പ്രതിരോധ ഉത്പന്ന രംഗത്ത് ഇന്ത്യ ഉപഭോക്താവിൽ നിന്ന് ഉത്പാദകനിലേക്ക് മുന്നേറിയത് റേക്കോർഡ് വേഗത്തിലെന്ന് കണക്കുകൾ. പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ മുൻ പന്തിയിൽ നിന്നിരുന്ന രാജ്യമായ ഇന്ത്യ കഴിഞ്ഞ നാല് വർഷം കൊണ്ട് ഉത്പാദനത്തിൽ ഏറെക്കൊറെ സ്വയം പര്യാപ്തത കൈവരിച്ചെന്ന് മാത്രമല്ല കയറ്റുമതിയിൽ 5 മടങ്ങിന്റെ വർദ്ധനവ് നേടിയതായും പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ‘മേക്ക് ഇൻ ഇന്ത്യ‘ പ്രകാരമാണ് ഇന്ത്യ ഈ കുതിപ്പുകൾ സ്വന്തമാക്കുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
2016-17 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ ഉത്പന്ന കയറ്റുമതി 1521.86 കോടിയുടേതായിരുന്നു. എന്നാൽ 2019-20 കണക്കനുസരിച്ച് ഇത് 8,620.59 കോടിയായാണ് വർദ്ധിച്ചിരിക്കുന്നത്. ഇത് അഞ്ച് ശതമാനത്തിനും മീതേയുള്ള വർദ്ധനവാണ്. കൂടാതെ 2020-21 കാലയളവിൽ ഇന്ത്യ ലക്ഷ്യം വെക്കുന്നത് 15,000 കോടി രൂപയുടെ കയറ്റുമതിയാണ് എന്നത് ഈ രംഗത്തെ രാജ്യത്തിന്റെ വളർച്ചയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്.
സ്വകാര്യ മേഖലയും ഈ കുതിപ്പിൽ നിർണ്ണായക പങ്കു വഹിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ അടിവരയിടുന്നു. 194.35 കോടിയിൽ നിന്ന് നാല് വർഷം കൊണ്ട് 8013.65 കോടിയിലേക്കാണ് കുതിച്ചു കയറ്റം.
വ്യാവസായിക ലൈസൻസിംഗിൽ കൊണ്ടു വന്ന ഇളവുകളും ഉദാര നയങ്ങളും ഉത്പാദനം ത്വരിതപ്പെടുത്തിയെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയിൽ നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതിരോധ ലൈസൻസുകളുടെ എണ്ണം 2014 മാർച്ച് 31ലെ കണക്ക് പ്രകാരം 215 ആയിരുന്നത് 2019 ഡിസംബറിലെ കണക്ക് പ്രകാരം 460 ആയി വർദ്ധിച്ചിട്ടുണ്ട്. വിദേശത്ത് നിന്നും നേരിട്ട് നിക്ഷേപം സ്വീകരിക്കുന്ന നയങ്ങളിൽ കൊണ്ടു വന്ന പരിഷ്കാരങ്ങളും തുണയായി.
പ്രതിരോധ ഉത്പാദന സംഭരണ രംഗത്തെ നയങ്ങൾ 2016ൽ പരിഷ്കരിച്ചിരുന്നു. ഇതിന്റെ ഫലമായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങൾക്ക് പകരം ഇന്ത്യയിൽ തന്നെ നിർമ്മിച്ച് ഇന്ത്യയിൽ തന്നെ സംയോജിപ്പിച്ച് ഉത്പന്നങ്ങൾ രംഗത്തിറക്കുക എന്ന സംവിധാനത്തിന് കൂടുതൽ പ്രാമുഖ്യം കൈ വന്നു.
തമിഴ്നാട്ടിലും ഉത്തർ പ്രദേശിലും വിശാലമായ തലത്തിൽ പ്രതിരോധ വ്യവസായ ഇടനാഴികൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന്റെ ഫലമായി പ്രതിരോധ വ്യവസായം വലിയ തോതിൽ സാമ്പത്തിക പുരോഗതിക്ക് കാരണമായി. ഡി ആർ ഡി ഒ അടക്കമുള്ള നിരവധി സർക്കാർ ഏജൻസികളിൽ പരീക്ഷണത്തിനുള്ള സാഹചര്യങ്ങൾ വിപുലമാക്കി. തദ്ദേശീയ പ്രതിരോധ വ്യവസായത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ‘മിഷൻ രക്ഷാ ഗ്യാൻ ശക്തി‘ എന്ന പേരിൽ സംവിധാനം വികസിപ്പിച്ചു. നിക്ഷേപ സാദ്ധ്യതകൾ, പ്രവർത്തനങ്ങൾ, നിർദ്ദേശങ്ങൾ, നിബന്ധനകൾ എന്നിവ ഈ സംവിധാനത്തിന് കീഴിൽ ഏകീകരിച്ചു. കയറ്റുമതി ക്ലിയറൻസ് പ്രക്രിയ ഓൺലൈനാക്കുക വഴി ഇടപാടുകൾ സുതാര്യമാക്കി.
കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ അർജന്റീന, റഷ്യ, സെർബിയ, മ്യാന്മർ, ഇന്തോനേഷ്യ, ജോർദാൻ, മഡഗാസ്കർ, ഉഗാണ്ട, സാംബിയ, സൗദി അറേബ്യ, ഫിൻലാൻഡ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പു വെച്ച പ്രതിരോധ സഹകരണ കരാറുകൾ പ്രതിരോധ ഉത്പന്ന നിർമ്മാണ വിപണന രംഗത്തെ വൻ ശക്തിയായി രാജ്യം മാറുന്നതിന്റെ വ്യക്തമായ സൂചനയായി വിലയിരുത്തപ്പെടുന്നു.
Discussion about this post