കർണാടകയിൽ വീണ്ടും നേതൃമാറ്റ ചർച്ചകൾക്ക് ചൂടേറുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും ഹൈക്കമാൻഡ് നേതൃത്വത്തെ കാണാനായി ദില്ലിയിലെത്തിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. കർണാടകയിൽ അധികാരം കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ഗൗരവമായി ചിന്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2023-ൽ കർണാടകയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയത് മുതൽ സിദ്ധരാമയ്യയും ഡി. കെ. ശിവകുമാറും തമ്മിൽ നേതൃസ്ഥാനത്തെച്ചൊല്ലി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞ് രാജ്യസഭയിലേക്ക് മാറുകയും, പകരമായി മകൻ യതീന്ദ്രയ്ക്ക് മന്ത്രിസഭയിൽ സ്ഥാനം നൽകുകയും ചെയ്യുന്ന ‘ബീഹാർ മോഡൽ’ ഫോർമുലയാണ് ഇപ്പോൾ ചർച്ചയാകുന്നത്. അടുത്തിടെ ബീഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് സമാനമായ ഒരു നീക്കമാണിത്.
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞാൽ അദ്ദേഹത്തിന് രാജ്യസഭ സീറ്റും മകൻ യതീന്ദ്രയ്ക്ക് മന്ത്രിസ്ഥാനവും നൽകാൻ കോൺഗ്രസ് തയ്യാറായേക്കും. സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞാലും ഉടൻ ഡി. കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന കാര്യത്തിൽ ഉറപ്പില്ല. സിദ്ധരാമയ്യയ്ക്ക് ശിവകുമാറിന്റെ പിൻഗാമിയാകാൻ താല്പര്യമില്ലെങ്കിൽ, മല്ലികാർജുൻ ഖാർഗെയെ മുഖ്യമന്ത്രിയായി കൊണ്ടുവരാനുള്ള സാധ്യതയും ചർച്ചയിലുണ്ട്.
പാർട്ടിയുടെ കേന്ദ്ര സംഘടനാ സംവിധാനത്തിൽ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായി കെ. സി. വേണുഗോപാലിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാനും സാധ്യതയുണ്ട് ദില്ലിയിലെത്തിയ ഡി. കെ. ശിവകുമാറിനോട് മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയാകുമോ എന്ന് ചോദിച്ചപ്പോൾ, മറുപടി നൽകുന്നതിന് പകരം അദ്ദേഹം ചിരിക്കുക മാത്രമാണ് ചെയ്തത്. സിദ്ധരാമയ്യയുടെ പിന്തുണക്കാരും ശിവകുമാറിന്റെ നീക്കങ്ങളെ നിരീക്ഷിക്കുന്നുണ്ട്. 2028-ലെ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ശക്തമാകുമെന്ന് ഭയന്ന്, ശിവകുമാറിനെ ഇപ്പോൾ തന്നെ പദവി ഏൽപ്പിച്ച്, തിരഞ്ഞെടുപ്പിലെ പരാജയത്തോടെ അദ്ദേഹത്തിന്റെ നേതൃത്വത്തെ ദുർബലപ്പെടുത്താൻ ഒരു വിഭാഗം ആഗ്രഹിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.








