ന്യൂഡൽഹി : നിർണായക ധാതുക്കളുടെയും അപൂർവ മൂലകങ്ങളുടെയും സുരക്ഷിതമായ വിതരണം ഉറപ്പാക്കുന്നതിനായുള്ള ചരിത്രപരമായ ഉഭയകക്ഷി കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ചേർന്നാണ് കരാർ ഒപ്പിട്ടത്. ന്യൂഡൽഹിയിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും ഈ തന്ത്രപ്രധാനമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
ആഗോളതലത്തിൽ നിർണായക ധാതുകളുടെ വിതരണത്തിലുള്ള
ചൈനയുടെ ഏകപക്ഷീയമായ ആധിപത്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയും യുഎസും തമ്മിൽ ഈ സുപ്രധാന കരാറിൽ എത്തിയിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യകൾക്കും പ്രതിരോധ മേഖലയ്ക്കും അത്യന്താപേക്ഷിതമാണ് ഈ നിർണായക ധാതുക്കൾ. സെമികണ്ടക്ടറുകൾ, ഇലക്ട്രിക് വാഹനങ്ങൾ (EVs), ശുദ്ധമായ ഊർജ്ജ സാങ്കേതികവിദ്യകൾ (Clean Energy), സ്മാർട്ട്ഫോണുകൾ, അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് ലിഥിയം, കൊബാൾട്ട്, ഗാലിയം തുടങ്ങിയ നിർണായക ധാതുക്കളും അപൂർവ മൂലകങ്ങളും അത്യാവശ്യമാണ്. നിലവിൽ ഇവയുടെ ഖനനത്തിലും സംസ്കരണത്തിലും സിംഹഭാഗവും നിയന്ത്രിക്കുന്നത് ചൈനയാണ്. ഈ സാഹചര്യത്തിൽ വിപണിയിലെ സമ്മർദ്ദ തന്ത്രങ്ങളെ പ്രതിരോധിക്കാൻ ഒരൊറ്റ രാജ്യത്തെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനായാണ് ഇന്ത്യയുടെയും യുഎസിന്റെയും ശ്രമം.
ഇരുരാജ്യങ്ങളുടെയും തന്ത്രപ്രധാനമായ കൂട്ടുകെട്ടിന്റെ പ്രായോഗിക ഉദാഹരണമായിട്ടാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഈ കരാറിനെ വിശേഷിപ്പിച്ചത്. 2025 ഫെബ്രുവരിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വാഷിംഗ്ടണിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ അടിസ്ഥാനം രൂപപ്പെട്ടത്. തുടർന്ന് 2026 ഫെബ്രുവരി 4ന് വാഷിംഗ്ടണിൽ യുഎസ് മുൻകൈയെടുത്ത് രൂപീകരിച്ച ‘ഫോർജ്’ കൂട്ടായ്മയിൽ ഇന്ത്യ പങ്കാളിയായി. തുടർന്ന് ഈ വർഷം ഫെബ്രുവരി 20ന് യുഎസ് നേതൃത്വം നൽകുന്ന വിപ്ലവകരമായ ‘പാക്സ് സിലിക്ക’ സംരംഭത്തിൽ ഇന്ത്യ ഔദ്യോഗികമായി ഒപ്പുവെച്ചിരുന്നു. ക്രിട്ടിക്കൽ മിനറൽസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയ്ക്കായി സുരക്ഷിതമായ വിതരണ ശൃംഖലകൾ സൃഷ്ടിക്കാനാണ് പാക്സ് സിലിക്ക ശ്രമിക്കുന്നത്.








