പാളയത്തിൽ പട തുടരുന്നുഐ.പി.എൽ 2026 സീസണിൽ പരാജയം നേരിട്ടതിന് പിന്നാലെ, ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ഭൂരിഭാഗം പോസ്റ്റുകളും നീക്കം ചെയ്തത് കായിക ലോകത്ത് വലിയ ചർച്ചയാകുന്നു. വിരാട് കോഹ്‌ലിക്കൊപ്പമുള്ള വൈറലായ വീഡിയോ ഉൾപ്പെടെ 200-ഓളം പോസ്റ്റുകളാണ് താരം ഡിലീറ്റ് ചെയ്തത്. നിലവിൽ 44 പോസ്റ്റുകൾ മാത്രമാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്.
ഐ.പി.എൽ 2026-ൽ പഞ്ചാബ് കിങ്‌സിനായി മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാത്തതിലുള്ള നിരാശയ്ക്കും, ചില സോഷ്യൽ മീഡിയ വിവാദങ്ങൾക്കും പിന്നാലെയാണ് അർഷ്ദീപ് സിംഗ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വലിയൊരു ശുചീകരണം നടത്തിയത്. നേരത്തെ ഉണ്ടായിരുന്ന നൂറുകണക്കിന് പോസ്റ്റുകൾ നീക്കം ചെയ്ത് വളരെ ചുരുക്കം ചില പോസ്റ്റുകൾ മാത്രമാണ് താരം നിലനിർത്തിയിരിക്കുന്നത്.
സമീപകാലത്ത് നേരിട്ട ട്രോളുകളിൽ നിന്നും സൈബർ ആക്രമണങ്ങളിൽ നിന്നും മാറിനിൽക്കാനുള്ള താരത്തിന്റെ ശ്രമമാണിതെന്ന് കരുതപ്പെടുന്നു. ഐ.പി.എൽ താരങ്ങളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ ബി.സി.സി.ഐ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പഞ്ചാബ് കിങ്‌സ് താരങ്ങൾ വീഡിയോകൾ ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക ഹാൻഡിലുകളിൽ മാത്രമേ പോസ്റ്റ് ചെയ്യാവൂ എന്ന് നിർദ്ദേശമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് അർഷ്ദീപിന്റെ ഈ നടപടി.
അർഷ്ദീപ് സിംഗിന്റെ ചില പഴയ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മുംബൈ ഇന്ത്യൻസ് താരം തിലക് വർമ്മയെ പരാമർശിച്ചുകൊണ്ടുള്ള ഒരു വീഡിയോയും, സഹതാരം യുസ്‌വേന്ദ്ര ചഹൽ ഇ-സിഗരറ്റ് ഉപയോഗിക്കുന്നതായി ആരോപിക്കപ്പെട്ട വീഡിയോയുമാണ് വിമർശനങ്ങൾക്കിടയാക്കിയത്. ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് താരം അക്കൗണ്ട് ക്ലീൻ ചെയ്തത്. ‘സബർ, ശുക്കർ, പഞ്ചാബ്’ എന്ന ക്യാപ്ഷനോടെയുള്ള ഒരു പോസ്റ്റ് മാത്രമാണ് താരം ഇപ്പോൾ നിലനിർത്തിയിട്ടുള്ളത്.












