ലണ്ടൻ: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ അപ്പീൽ യു കെ കോടതി തള്ളി. ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കു നാടുകടത്താനുള്ള നീക്കത്തിനെതിരെ മല്ല്യ നൽകിയ അപ്പീലാണ് യു കെ കോടതി തള്ളിയത്.
9000 കോടി രൂപയുടെ പണം തട്ടിപ്പ് കേസാണ് മല്യക്കെതിരെ ഇന്ത്യയിലുള്ളത്. വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷർ എയര്‍ലൈന്‍സ് വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നായി 9000 കോടിയുടെ വായ്പയെടുത്ത് ക്രമക്കേട് നടത്തിയതായാണ് കേസ്. ഈ കേസില്‍ വിചാരണ ചെയ്യുന്നതിനാണ് മല്ല്യയെ കൈമാറണമെന്ന് ഇന്ത്യ യു കെയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെ ജയിലുകളിൽ അനാരോഗ്യകരമായ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും അതിനാൽ തന്നെ ഇന്ത്യക്ക് കൈമാറരുതെന്നും വിജയ് മല്ല്യ ലണ്ടനിലെ കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാൽ മല്ല്യയുടെ അപേക്ഷ കോടതി തള്ളിയിരുന്നു. മല്യയെ ഇന്ത്യക്കു കൈമാറാൻ കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിന്‍സ്റ്റർ മജിസ്ട്രേട്ട്സ് കോടതി ഉത്തരവിട്ടത്. വായ്പാത്തട്ടിപ്പു കേസിൽ പ്രഥമദൃഷ്ട്യാ മല്യ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനാലായിരുന്നു വിധി.
കേസിൽ വിജയ് മല്ല്യ സമർപ്പിച്ച അപ്പീലും കോടതി തള്ളിയതോടെ മല്ല്യയെ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തില്‍ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലാണ് ഇനി തീരുമാനമെടുക്കുക. 2017ലാണ് മല്യ ലണ്ടനിലേക്ക് പോയത്.
എന്നാൽ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വായ്‍പയെടുത്ത മുഴുവന്‍ തുകയും തിരിച്ചുനല്‍കാന്‍ തയ്യാറാണെന്ന് മാര്‍ച്ച് 31-ന് മല്യ വ്യക്തമാക്കിയിരുന്നു.
Discussion about this post