ഊർജ മേഖലയിലെ കരുതൽ എന്ന നിലയിൽ രാജ്യത്തെ 3 തന്ത്രപ്രധാന സംഭരണികളിൽ 5 മില്യൻ മെട്രിക് ടൺ ക്രൂഡ് ഓയിൽ ശേഖരിച്ച് ഇന്ത്യ. ഇത് രാജ്യത്തിന് വൻ നേട്ടമാകുമെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ. വിശാഖപട്ടണം, മംഗളൂരു, ഉഡുപ്പിക്ക് സമീപം പാഡൂർ എന്നിവിടങ്ങളിലെ സംഭരണികളിലാണ് എണ്ണ ശേഖരിക്കുന്നത്.
നിലവിൽ രാജ്യത്തെ എണ്ണക്കമ്പനികളുടെ ശേഖരത്തിലുള്ള ക്രൂഡ് ഓയിലിനും പെട്രോളിയം ഉൽപന്നങ്ങൾക്കും പുറമേയാണിത്. ഏകദേശം 5000 കോടി രൂപ ഇതു വഴി ലാഭിക്കാമെന്നാണ് കേന്ദ്ര സർക്കാരിന്റെ നിഗമനം. സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയുടെ വില കുറഞ്ഞ സാഹചര്യം പ്രയോജനപ്പെടുത്തിയാണ് സംഭരണികൾ നിറയ്ക്കുന്നത്. അന്താരാഷ്ട്രാതലത്തിൽ എണ്ണ വില വളരെയേറെ കുറഞ്ഞിരുന്നു.
അസംസ്കൃത എണ്ണയുടെ ലഭ്യത അടിയന്തര സാഹചര്യത്തിൽ നിന്നാൽ കരുതൽ ശേഖരത്തെ ആശ്രയിക്കുകയാണ് ലക്ഷ്യം. 2017-18 വർഷത്തെ ഉപഭോഗ കണക്കനുസരിച്ച് രാജ്യത്തെ റിഫൈനറികൾക്ക് ഏകദേശം 10 ദിവസത്തേക്ക് ആവശ്യമായ അസംസ്കൃത എണ്ണ ഈ സംഭരണികളിൽ നിന്നു നൽകാൻ കഴിയും.
കൊറോണ വ്യാപനത്തെ തുടർന്ന് ആഗോള തലത്തിൽ എണ്ണ വില 40 ശതമാനത്തോളം കുറയുകയും ലഭ്യത വർധിക്കുകയും ചെയ്തു. ഉൽപാദനം വർധിപ്പിക്കുമെന്നും വില കുറയ്ക്കുമെന്നുമായിരുന്നു ഒപെക് രാജ്യങ്ങളായ സൗദിയുടെയും യുഎഇയുടെയും നിലപാട്.
Discussion about this post