തൊടുപുഴ: താൻ ക്വാറന്റീനിലാണെന്ന മന്ത്രി എം എം മണിയുടെ പ്രസ്താവന തള്ളി ഇ എസ് ബിജിമോൾ എം എൽ എ. ഫെയ്സ്ബുക് ലൈവിലൂടെയാണ് മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ എം എൽ എ രംഗത്തെത്തിയത്. ക്വാറന്റീനിൽ ഇരിക്കേണ്ട സാഹചര്യം ഇല്ലെന്നും ഇത്തരം വാർത്തകൾ നിർഭാഗ്യകരമാണെന്നും ബിജിമോൾ വ്യക്തമാക്കി.
‘ജനങ്ങൾ ഭയപ്പെടേണ്ടതില്ല. ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്ന വാർത്തകൾ വരുന്നത് നിർഭാഗ്യകരമാണ്. ഡോക്ടറുമായോ ആശാ വർക്കറുമായോ ബന്ധപ്പെട്ടിട്ടില്ല. രോഗികളുമായി നേരിട്ടു സമ്പർക്കം ഉണ്ടായിട്ടില്ല. ക്വാറന്റീനിൽ പോകേണ്ട സാഹചര്യം ഉണ്ടായാൽ മാധ്യമങ്ങളെ അറിയിക്കും. ചാനലുകളിൽ ഇതു സംബന്ധിച്ച് പ്രചരിക്കുന്ന കാര്യങ്ങളിൽ അടിസ്ഥാനമില്ല. ദയവായി ആരും അതിന്റെ പേരിൽ ഉത്കണ്ഠപ്പെടേണ്ടതില്ല. ആയിരക്കണക്കിനു കോളുകളാണ് മൊബൈലിൽ വരുന്നത്’. ബിജിമോൾ അറിയിച്ചു. ഇനി എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വീണ്ടും ലൈവിൽ വരുമെന്നും ബിജിമോൾ കൂട്ടിച്ചേർത്തു.
താൻ നിരീക്ഷണത്തിലല്ല എന്ന് എം എൽ എ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ മന്ത്രി എം എം മണി എന്തടിസ്ഥാനത്തിലാണ് അത്തരമൊരു പ്രചാരണം നടത്തിയത് എന്ന ചോദ്യം ഉയരുന്നുണ്ട്. ഇടുക്കി ജില്ലയിലെ കോവിഡ് പ്രതിരോധ നടപടികൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ബിിജമോൾ എംഎൽഎ നിരീക്ഷണത്തിലാണെന്ന് മന്ത്രി എം.എം. മണി പറഞ്ഞത്.
Discussion about this post