ഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ തോതനുസരിച്ച് കേന്ദ്രം രാജ്യത്തെ 733 ജില്ലകളെ മൂന്നു സോണുകളാക്കി പുനക്രമീകരിച്ച് കേന്ദ്രസർക്കാർ. കേരളത്തില്‍ കണ്ണൂരും കോട്ടയവും റെഡ് സോണിലും വയനാടും എറണാകുളവും ഗ്രീന്‍സോണിലും ഉള്‍പ്പെട്ടു. കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ പത്ത് ജില്ലകള്‍ ഓറഞ്ച് സോണിലാണ്.
രാജ്യത്ത് 130 ജില്ലകളാണ് റെഡ് സോണില്‍. 284 ജില്ലകള്‍ ഓറഞ്ച് സോണിലാണ്. 319 ജില്ലകള്‍ ഗ്രീന്‍സോണില്‍ ഇടംപിടിച്ചു. ഡല്‍ഹിയിലെ മുഴുവന്‍ ജില്ലകളും റെഡ് സോണിലാണ്. 15 ദിവസംകൊണ്ട് റെഡ് സോണുകളുടെ എണ്ണം 23 ശതമാനം കുറഞ്ഞിട്ടുണ്ട്. ഏപ്രില്‍ 15ന് 170 റെഡ് സോണുകളുണ്ടായിരുന്നിടത്ത് ഏപ്രില്‍ 30ന് 130 ആയി കുറഞ്ഞിട്ടുണ്ട്. കൊറോണ കേസുകള്‍ ഒന്നു പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഗ്രീന്‍ സോണുകളുടെ എണ്ണം 21 ദിവസം കൊണ്ട് 356-ല്‍ നിന്ന് 319 ആയി കുറയുകയാണുണ്ടായത്. കുറഞ്ഞ തോതിലാണെങ്കിലും വൈറസ് വ്യാപനം നടക്കുന്നുവെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം ഓറഞ്ച് സോണുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. നേരത്തേ 207 ജില്ലകള്‍ ഓറഞ്ച് സോണിലുണ്ടായിരുന്നത് 284 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
മെയ് മൂന്നിന് ശേഷം റെഡ് സോണില്‍ നിയന്ത്രണങ്ങള്‍ തുടരുമ്പോള്‍ ഗ്രീന്‍ സോണില്‍ വലിയ തോതില്‍ ഇളവുകള്‍ നല്‍കിയേക്കും. ഓറഞ്ച് സോണില്‍ ഭാഗികമായ ഇളവുകള്‍ ലഭിച്ചേക്കാം.
അതേസമയം റെഡ്, ഓറഞ്ച് സോണുകളില്‍ വൈറസ് വ്യാപനം തടയുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവേശനത്തിനും പുറത്തു കടക്കുന്നതിനും പോയിന്റുകള്‍ നിശ്ചയിക്കാനും ആരോഗ്യ അടിയന്തര ആവശ്യങ്ങള്‍ക്കും അവശ്യ സാധന സേവനങ്ങള്‍ക്കും മാത്രമായി സഞ്ചാരം നിയന്ത്രിക്കാനും കത്തില്‍ നിര്‍ദേശമുണ്ട്.
Discussion about this post