കൊച്ചി: വാളയാർ അതിർത്തിയിൽ ഇന്നലെ കുടുങ്ങിയവരെ കടത്തി വിടണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. പാസ് നൽകുമ്പോൾ ഗർഭിണികൾക്കും കുട്ടികൾക്കും മുൻഗണന നൽകണമെന്നും കോടതി പറഞ്ഞു. പൊതുജന താത്പര്യം സംരക്ഷിക്കപ്പെടണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
എന്നാൽ വാളയാറിൽ കുടുങ്ങിയവർക്ക് വേണ്ടി മാത്രമാണ് ഈ ഉത്തരവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ ലംഘിക്കാൻ കോടതിക്കാകില്ലെന്നും ജനങ്ങൾ മാർഗനിർദേശങ്ങൾ അനുസരിക്കണമെന്നും കോടതി അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരടക്കം അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുന്നതായി ഹര്‍ജിക്കാര്‍ ആരോപിച്ചു. മനുഷ്യത്വപരമായ സമീപനമല്ല സർക്കാർ സ്വീകരിക്കുന്നത്. 500 പേര്‍ക്കിരിക്കാവുന്ന പന്തൽ തയ്യാറാക്കുമെന്നും അവിടെ ആഹാരവും വെള്ളവും നൽകുമെന്നും സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. സിസ്റ്റം ഡൗണായത് കൊണ്ടാണ് പാസ് നൽകാത്തതെന്ന വാദം ശരിയല്ല. മാലിദ്വീപിൽ നിന്ന് ആളുകളെ കൊണ്ടുവന്നിട്ടും അയൽ സംസ്ഥാനങ്ങളിലുള്ളവരെ തിരിച്ചെത്തിക്കാൻ കഴിഞ്ഞില്ല. വാളയാറിൽ എത്തിയവർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിച്ചു. അവർക്ക് പോകാൻ വേറെ സ്ഥലം ഇല്ല. ഇവരോട് തിരികെ പോകാൻ പറയുന്നതു മനുഷ്യത്വപരമല്ല. രജിസ്റ്റർ ചെയ്യാതെ വരുന്നവർക്ക് സ്പോട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടെന്ന് സർക്കാർ ഉത്തരവിൽ പറയുന്നുണ്ടെന്നും ഹർജിക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
എന്നാൽ പൊതുജനാരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നായിരുന്നു സര്‍ക്കാറിന്റെ മറുവാദം. ഇങ്ങനെ ആളുകൾ കൂട്ടത്തോടെ വന്നാൽ നിരീക്ഷണ സംവിധാനങ്ങളാകെ താളം തെറ്റുമെന്നും സര്‍ക്കാര്‍ വാദിച്ചു. പാസില്ലാതെ സംസ്ഥാനത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആളുകള്‍ എവിടെനിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു, അവരുടെ ആരോഗ്യവിവരങ്ങള്‍ എന്നിവ നിര്‍ണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വാളയാര്‍, തലപ്പാടി അടക്കമുള്ള ചെക്‌പോസ്റ്റുകളില്‍ ശനിയാഴ്ചയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ അടിയന്തര ഇടപെടലുണ്ടായത്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചു. കോടതി സ്വമേധയാ എടുത്ത കേസിലാണ് അവധി ദിനമായ ഇന്ന് പ്രത്യേക സിറ്റിംഗ് നടന്നത്.
Discussion about this post