ഡൽഹി: ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍ക്ക് ഈടില്ലാതെ മൂന്നു ലക്ഷം കോടിരൂപയുടെ വായ്പ പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്. നാല് വർഷം ആണ് വായ്പാ കാലാവധി. ഒരു വർഷം മൊറോട്ടോറിയവും പ്രഖ്യാപിച്ചു.
സ്വാശ്രയ ഭാരതത്തെ കെട്ടിപടുക്കാനാണ് ഈ സാമ്പത്തിക പാക്കേജ്. ദീര്‍ഘ വീക്ഷണത്തോടെയുള്ള പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എല്ലാ വകുപ്പുകളുമായും ചര്‍ച്ച ചെയ്തിരുന്നു. സമൂഹം സമഗ്ര വികസനം നേടുന്നതിന് വേണ്ടിയുള്ള പാക്കേജാണിത്. പ്രധാനമന്ത്രി മുന്നോട്ട് വച്ചത് രാജ്യത്തിന് വേണ്ടിയുള്ള പുതിയ കാഴ്ചപ്പാടാണ്. സ്വന്തം കാലില്‍ നില്ക്കാന് ഇന്ത്യ ശക്തമാകുമെന്നും ഈ പാക്കേജിലൂടെ പുതിയെ ഇന്ത്യയെ കെട്ടിപടുക്കണമെന്നും പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് ആഗോള വിപണി കണ്ടെത്തുമെന്നും ധനമന്ത്രി പറഞ്ഞു.
20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രധാനമന്ത്രി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ചത്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് എന്ന പേരിലായിരിക്കും ഈ പാക്കേജ് അറിയപ്പെടുന്നത്. കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, മത്സ്യത്തൊഴിലാളികള്‍, വ്യവസായികള്‍ തുടങ്ങി എല്ലാവര്ക്കും ഗുണകരമാകുന്ന പാക്കേജാണ് ഇതെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു.
രാജ്യത്തിന് വേണ്ടിയുള്ള പുതിയ കാഴ്ചപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ചതെന്ന് നിർമല സീതാരാമൻ അഭിപ്രായപ്പെട്ടു. ഭൂമി, തൊഴിൽ,നിയമം, ധന ലഭ്യത എന്നിവയായിരിക്കും രാജ്യത്തിന്റെ ആധാരശിലകളെന്നു പറഞ്ഞ ധനകാര്യ മന്ത്രി, സ്വാശ്രയ ശേഷിയുള്ള, സ്വയംപര്യാപ്തത നേടിയ ഭാരതമാണ് വിഭാവന ചെയ്യുന്നതെന്നും അവർ വെളിപ്പെടുത്തി.
ആത്മനിർഭർ എന്ന പദം ദക്ഷിണേന്ത്യക്കാർക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം എന്നുപറഞ്ഞ ധനകാര്യ മന്ത്രി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ആ പദത്തിന്റെ അർത്ഥം വിശദീകരിച്ചു. മലയാളത്തിൽ സ്വാശ്രയത്വമെന്നാണ് അർത്ഥം വ്യക്തമാക്കാൻ നിർമല സീതാരാമൻ ഉപയോഗിച്ചത്.
Discussion about this post