ലണ്ടൻ: ബാങ്കുകൾക്ക് നൽകാനുള്ള മുഴുവൻ തുകയും തിരിച്ചു നൽകാമെന്ന് വീണ്ടും ആവർത്തിച്ച് വിവാദ വ്യവസായി വിജയ് മല്ല്യ. തിരിച്ചടയ്ക്കാനുള്ള പണം സ്വീകരിച്ച് തനിക്കെതിരായ കേസുകൾ അവസാനിപ്പിക്കണമെന്ന് മല്ല്യ ട്വിറ്ററിലൂടെ കേന്ദ്രസർക്കാരിനോട് അപേക്ഷിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് അഭിനന്ദനാർഹമാണെന്നും വിജയ് മല്ല്യ അഭിപ്രായപ്പെട്ടു. ഇതിനോടൊപ്പമാണ് തനിക്കെതിരായ സാമ്പത്തിക നടപടികൾ അവസാനിപ്പിക്കണമെന്നും കുടിശ്ശിക മുഴുവൻ അടച്ചു തീർക്കാൻ താൻ തയ്യാറാണെന്നും മല്ല്യ ആവർത്തിച്ചത്.
തനിക്കെതിരായ നടപടികൾ അവസാനിപ്പിക്കണമെന്നും കണ്ടു കെട്ടിയ തൻറെ സ്വത്തുകൾ തിരിച്ചു നൽകണമെന്നും വിജയ് മല്ല്യ അപേക്ഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് താൻ ബാങ്കുകളേയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനേയും സമീപിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ലെന്നും മല്ല്യ ട്വിറ്ററിൽ വ്യക്തമാക്കി.
Congratulations to the Government for a Covid 19 relief package. They can print as much currency as they want BUT should a small contributor like me who offers 100% payback of State owned Bank loans be constantly ignored ? Please take my money unconditionally and close.
— Vijay Mallya (@TheVijayMallya) May 14, 2020
9000 കോടിയുടെ ബാങ്ക് വായ്പാതട്ടിപ്പിൽ കേന്ദ്രസർക്കാർ നിയമനടപടി ശക്തമാക്കിയതിന് പിന്നാലെയാണ് കിംഗ്ഫിഷർ ഗ്രൂപ്പ് മേധാവിയായ വിജയ് മല്ല്യ ഇന്ത്യ വിട്ടത്. ഇപ്പോൾ ബ്രിട്ടനിലുള്ള മല്യയെ വിട്ടുകിട്ടാൻ കേന്ദ്രസർക്കാർ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇന്ത്യക്ക് കൈമാറാനുള്ള ലണ്ടൻ കോടതിയുടെ ഉത്തരവിനെതിരായ വിജയ് മല്ല്യയുടെ അപ്പീലിന് തിരിച്ചടി നേരിട്ടിരുന്നു. ഇയാളെ ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ് ഉടൻ ഉണ്ടായേക്കും. ഈ പശ്ചാത്തലത്തിലാണ് അപേക്ഷയുമായി വിജയ് മല്ല്യ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post