ഡല്‍ഹി: സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തെ എതിര്‍ക്കുന്ന ബാറുടമകള്‍ ആ നയത്തിന്റെ ഭാഗമായി ലഭിച്ച ബിയര്‍വൈന്‍ ലൈസന്‍സുകളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തു കൊണ്ടാണെന്ന് സുപ്രീംകോടതി. ബാറുകള്‍ പൂട്ടിയത് വിനോദസഞ്ചാരത്തെ ബാധിക്കുമെന്ന ബാറുടമകളുടെ വാദവും ജസ്റ്റിസുമാരായ വിക്രംജിത് സെന്‍, എസ്. കെ. സിങ് എന്നിവരടങ്ങുന്ന ബെഞ്ച് അംഗീകരിച്ചില്ല.
ബിയര്‍വൈന്‍ ലൈസന്‍സുകളും മദ്യനയത്തെ പരാജയപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബാറുടമകള്‍ രംഗത്തുവരാത്തത് എന്താണെന്ന് ജസ്റ്റിസ് വിക്രംജിത് സെന്‍ ചോദിച്ചു. മദ്യനയം തെറ്റെങ്കില്‍ ബിയര്‍വൈന്‍ ലൈസന്‍സുകളും തെറ്റാണ്. സമ്പൂര്‍ണ മദ്യനിരോധനമെന്ന സര്‍ക്കാറിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുന്നതല്ല ബിയര്‍വൈന്‍ പാര്‍ലറുകള്‍ക്കുള്ള ലൈസന്‍സെന്ന് കോടതി പറഞ്ഞു.
വിദേശമദ്യം വിളമ്പുന്നുണ്ടോ എന്ന് നോക്കിയിട്ടല്ല വിനോദസഞ്ചാരികള്‍ ഹോട്ടലില്‍ മുറിയെടുക്കുന്നത്. ബിയറും വൈനും വിദേശമദ്യം പോലെത്തന്നെ വീര്യമുള്ളതാണെന്ന ബ്രിട്ടനിലെ ദേശീയ ആരോഗ്യസര്വീസിന്റെ കണ്ടെത്തല്‍ ബാറുടമകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. രണ്ടും തുല്യവീര്യമുള്ളതാണെങ്കില് പിന്നെ ബാറുടമകള്‍ എന്തിനാണ് പരാതി പറയുന്നതെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ചോദിച്ചു. ഏകാംഗ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് ബിയര്‍വൈന്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. ആ നിര്‍ദേശത്തെ അംഗീകരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
സ്കൂള്‍ കുട്ടികളും യുവാക്കളും ധാരാളമായി ബാറുകളില്‍ കയറുന്നുവെന്നത് നിരോധനത്തിനുള്ള പൊതുജന സമ്മര്‍ദത്തിന് വഴിവെച്ചിട്ടുണ്ടാകാമെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നയം രൂപവത്കരിച്ചത് അതുകൊണ്ടായിരിക്കും. പത്തു കൊല്ലത്തിനുള്ളില്‍ പൂര്‍ണമായി നിരോധിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കരുതിക്കൂടേയെന്നും കോടതി ചോദിച്ചു. ബാറുടമകള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ രാജീവ് ധവാന്, എല്‍. നാഗേശ്വര റാവു എന്നിവരും ബുധനാഴ്ച ഹാജരായി. കേരളത്തിന്റെ വാദം വ്യാഴാഴ്ച നടക്കും.
Discussion about this post