ആലപ്പുഴ : ശബരി അല്ലാത്ത ഉത്പന്നങ്ങളുടെ വിൽപ്പന സപ്ലൈകോ നിർത്തിയേക്കുമെന്ന് സൂചന. ശബരി ഉൽപ്പന്നങ്ങളുടെ വിൽപ്പന കുറഞ്ഞ പശ്ചാത്തലത്തിൽ ആണ് മറ്റ് ബ്രാൻഡുകളുടെ വിൽക്കുന്നത് അവസാനിപ്പിക്കാനുള്ള ആലോചന. ഇതുമായി ബന്ധപ്പെട്ട് ഉടൻ അന്തിമ തീരുമാനം എടുക്കുമെന്ന് അധികൃതർ അറിയിച്ചു. അതേ സമയം തീരുമാനം ഗുണം ചെയ്യില്ല എന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
തേയില, വെളിച്ചെണ്ണ, തുടങ്ങി 85 ഓളം ഉത്പന്നങ്ങൾ ആണ് ശബരിക്ക് ഉള്ളത്. അടുത്തിടെ ആയി ഈ ഉത്പന്നങ്ങളോട് ഉപഭോക്താക്കൾ വിമുഖത്ത കാണിക്കുണ്ട്. അതിനാൽ വിൽപ്പനയും കുറഞ്ഞു. ഇതിന് പുറമേ ഉപഭോക്താക്കൾക്കിടയിൽ മറ്റ് ബ്രാൻഡുകൾക്ക് പ്രിയമേറുകയും ചെയ്തു. ഇതേ തുടർന്നാണ് മറ്റ് ബ്രാൻഡുകളെ മാറ്റി നിർത്താനുള്ള ആലോചന.
ജൂൺ ഒന്ന് മുതൽ സപ്ലൈകോ ഡിപ്പോയിൽ സ്‌റ്റോക്കുള്ള ഉത്പന്നങ്ങൾ മാവേലി സ്റ്റോറുകളിലേക്ക് കൈമാറില്ല. ജൂലൈ ഒന്ന് മുതൽ വിൽപ്പനയും നിർത്തിവയ്ക്കും. ഈ തീരുമാനികം താത്കാലികമാണോയെന്ന കാര്യവും വ്യക്തമല്ല.
എന്നാൽ മറ്റ് ബ്രാൻഡുകൾ സൂപ്പർമാർക്കറ്റുകൾ, പിപ്പിൾസ് ബസാർ, ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ വിൽക്കുന്നത് നിർത്തില്ല. ഇതോടൊപ്പം ഇവിടങ്ങളിൽ ശബരി ഉത്പന്നങ്ങൾ കൂടുതൽ എത്തിച്ച് വിൽപ്പന നടത്താനാണ് നിർദ്ദേശം. സംസ്ഥാനത്ത് 1,630 വിൽപ്പന കേന്ദ്രങ്ങളാണ് സപ്ലൈകോയ്ക്ക ഉള്ളത്. ഇതിൽ 815 എണ്ണം മാവേലി സ്‌റ്റോറുകളാണ്.












