തിരുവനന്തപുരം: ലോക്ക്ഡൗൺ നാലാം ഘട്ടത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ഇളവുകൾ അനുവദിച്ചതിന്റെ ഭാഗമായി സംസ്ഥാനവും ഇളവുകൾ പ്രഖ്യാപിച്ചു. ജില്ലയ്ക്കകത്തെ പൊതുഗതാഗതം അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ജലഗതാഗതം ഉൾപ്പെടെ ഇതിന്റെ പരിധിയിൽ വരും.
ബസുകളിൽ സീറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം അനുവദിക്കും. നിന്നുള്ള യാത്ര അനുവദിക്കില്ല. അതത് ജില്ലകളിലെ വാഹന ഗതാഗതത്തിനും ആളുകളുടെ സഞ്ചാരത്തിനും തടസം ഉണ്ടാകില്ല. എന്നാൽ കണ്ടൈൻമെൻറ് സോണിൽ നിയന്ത്രണം ഉണ്ടാകും. ജില്ല കടന്നുള്ള പൊതുഗതാഗതത്തിന് അനുമതിയില്ല. അന്തർജില്ല അല്ലാതുള്ള യാത്രകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ആകാം. ഇതിന് പ്രത്യേകം പാസ് ആവശ്യമില്ല. എന്നാൽ തിരിച്ചറിയൽ കാർഡ് ഉണ്ടായിരിക്കണം.
കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, ആവശ്യ സർവീസ് വിഭാഗത്തിലുള്ള സർക്കാർ ജീവനക്കാർ എന്നിവർക്ക് സമയപരിധി ബാധകമല്ല. ഇലക്ട്രീഷ്യൻമാർ, ടെക്നീഷ്യൻമാർ എന്നിവർ തങ്ങളുടെ ട്രേഡ് ലൈസൻസ് കോപ്പി കയ്യിൽ കരുതണം. സമീപമല്ലാത്ത ജില്ലകളിലേക്കു യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നിന്നോ കലക്ടറുടെ ഓഫിസിൽ നിന്നോ അനുമതി ആവശ്യമാണ്. അവശ്യസർവീസ് ജീവനക്കാർക്ക് ഇത് ബാധകമല്ല. ജോലിക്കായി ദൂരെയുള്ള ജില്ലകളിലേക്കു സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് പാസ് ആവശ്യമാണ്. കണ്ടൈൻമെൻറ് സോണിൽ പ്രവേശിക്കുന്നതിന് ശക്തമായ നിരീക്ഷണം ഉണ്ടാകും.
ലോക്ഡൗൺമൂലം ഒറ്റപ്പെട്ട വിദ്യാർഥികൾ ബന്ധുക്കൾ എന്നിവരെ കൂട്ടികൊണ്ടുവരുന്നതിനും വീടുകളിലേക്കു പോകുന്നതിനും തൊഴിലിടങ്ങളിൽ കുടുങ്ങിയവർക്കു വീടുകളിലേക്കു പോകാനും അനുവാദം ഉണ്ടായിരിക്കും. മറ്റ് അടിയന്തര സാഹചര്യങ്ങളിലും അന്തർജില്ല യാത്ര അനുവദിക്കും.
എന്നാൽ സ്വകാര്യവാഹനം, ടാക്സി ഉൾപ്പെടെയുള്ള 4 ചക്രവാഹനങ്ങളിൽ ഡ്രൈവർക്ക് പുറമേ 2 പേർക്ക് മാത്രമാണ് അനുവാദം. കുടുംബാംഗമാണെങ്കിൽ 3 പേർക്ക് പോകാം. ഓട്ടോറിക്ഷകളിൽ ഡ്രൈവർക്ക് പുറമേ ഒരാൾ. കുടുംബമാണെങ്കിൽ 3പേർ. ഇരുചക്ര വാഹനങ്ങളിൽ കുടുംബാംഗമാണെങ്കിൽ പിൻസീറ്റ് യാത്ര അനുവദിക്കും. ആരോഗ്യപരമായ കാര്യങ്ങൾക്ക് പോകുന്നവർക്ക് ഇളവ് അനുവദിക്കും.
വിവിധ സോണുകളിലെ കണ്ടൈൻമെൻറ് സോണിലേക്കും പുറത്തേക്കും യാത്ര അനുവദിക്കില്ല. അടിയന്തര സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നവർ 14 ദിവസത്തെ ക്വാറന്റീനിൽ പോകണം. സർക്കാർ ജീവനക്കാർ, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർക്ക് ഇതു ബാധകമല്ല. 65 വയസിനു മുകളിൽ പ്രായമുള്ളവർ, പത്തു വയസിനു താഴെ ഉള്ളവർ, ഗർഭിണികൾ തുടങ്ങിയവർ അടിയന്തര കാര്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ എന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post