തിരുവനന്തപുരം: പ്രവാസികൾ വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിത്തുടങ്ങിയതോടെ സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണത്തില്‍ വന്‍ വർദ്ധനവ്. വരുംമാസങ്ങളില്‍ ഇത് 2000 വരെയെങ്കിലും ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
മേയ് ഏഴിനാണ് വിദേശത്തുനിന്ന് വിമാനങ്ങള്‍ എത്തിത്തുടങ്ങിയത്. എട്ടിന് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. അന്ന് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 16 ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളവരുടെ എണ്ണം 161-ല്‍ എത്തിനില്‍ക്കുകയാണ്. ഈ വര്‍ധന മനസ്സിലാക്കിയാണ് രോഗനിര്‍വ്യാപന തന്ത്രങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറയുന്നു.
രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ഗുരുതര സാഹചര്യമായിരിക്കും നേരിടേണ്ടിവരുകയെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി.
അധികനാള്‍ സംസ്ഥാനം മുഴുവന്‍ അടച്ചിടാന്‍ കഴിയില്ല. കൊറോണക്കൊപ്പം ജാഗ്രതയോടുകൂടിയ ജീവിതംമാത്രമാണ് മുന്നിലുള്ള മാര്‍ഗമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കണ്ടെയ്ന്മെന്റ് സോണുകളില്‍ ഒരിളവും അനുവദിക്കില്ല. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങരുത്. വീട്ടില്‍ മറ്റുള്ളവരുമായി ഇടപഴകരുത്. മുറിയില്‍ത്തന്നെ കഴിയണം. ഒരാള്‍ മാത്രമാകണം ഭക്ഷണം എത്തിക്കേണ്ടത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post