ഹുബേ: വെള്ളിയാഴ്ച ഒരാൾക്ക് പോലും രോഗം സ്ഥിരീകരിച്ചില്ല എന്ന വാർത്തയെ തുടർന്ന് അതിരുവിട്ട ആഹ്ളാദ പ്രകടനം നടത്തിയ ചൈന വെട്ടിൽ. ഇന്നലെ പുതിയ കൊവിഡ് പരിശോധനാ ഫലങ്ങള്‍ വന്നപ്പോള്‍ കനത്ത തിരിച്ചടിയാണ് ചൈനയ്ക്ക് നേരിടേണ്ടിവന്നിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 39 പേര്‍ക്കാണ് ചൈനയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
പുതിയ കൊവിഡ് കേസുകളിൽ മഹാഭൂരിപക്ഷം പേരും കൊവിഡ് 19ന്റെ ഉത്ഭവകേന്ദ്രമായ ഹുബേ പ്രവിശ്യയില്‍ നിന്നും വുഹാന്‍ പട്ടണത്തില്‍ നിന്നുമുള്ളവരാണെന്നത് ആശങ്കാജനകമാണ്. 39 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ഇവരില്‍ 36 പേരും ലക്ഷണങ്ങളില്ലാതിരുന്നവരാണ് എന്നതാണ് ഭയപ്പെടുത്തുന്ന മറ്റൊരു വസ്തുത. ലക്ഷണമില്ലാത്ത രോഗികള്‍ രോഗവ്യാപനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്ന് നേരത്തേ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിരുന്നു. ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ തന്നെ ഇവര്‍ രോഗവാഹകരാണെന്ന് പ്രത്യക്ഷത്തിൽ മനസ്സിലാക്കാൻ സാധിക്കില്ല.
ചൈനയിൽ ഇത് വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ടാം വരവില്‍ ആകെ എത്ര കൊവിഡ് രോഗികളുണ്ടെന്നും, അവരില്‍ എത്ര പേര്‍ ലക്ഷണം കാണിക്കാതിരുന്നവരാണെന്നും വ്യക്തമല്ല.
അതേസമയം വെള്ളിയാഴ്ച പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് ചൈനയില്‍ നേതാക്കൾ ആഘോഷ പ്രകടനങ്ങൾ നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. രോഗവ്യാപനം നിയന്ത്രണത്തിലായെന്നും ഇനി ഭയപ്പെടാനില്ലെന്നും ഇവരില്‍ ചിലര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
ചൈനീസ് നഗരമായ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ് ബാധയിൽ ചൈനയിലാകെ 4634 പേർ മരിച്ചതയാണ് ചൈനീസ് സർക്കാർ നൽകുന്ന വിവരം. എന്നാൽ യഥാർത്ഥ മരണസംഖ്യം ഇതിലും വളരെ കൂടുതലാനെന്ന് അമേരിക്കയും അന്താരാഷ്ട്ര മാദ്ധ്യമങ്ങളും ആരോപിക്കുന്നുണ്ട്.
Discussion about this post