കൊല്ലം: അഞ്ചൽ സ്വദേശി ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ വാവ സുരേഷ് സാക്ഷിയാകുമെന്ന് സൂചന. പാമ്പുകളെ കുറിച്ച് വാവയ്ക്കുള്ള ശാസ്ത്രീയമായ അറിവും അനുഭവ സമ്പത്തും ഈ കേസിൽ കൃത്യമായി ഉപയോഗിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം.
ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റിരുന്നു എന്ന വിവരം അറിഞ്ഞപ്പോഴേ വാവ സുരേഷ സംശയം പ്രകടിപ്പിച്ചിരുന്നു. അടൂരിൽ സൂരജിന്റെ വീടിന്റെ സമീപത്ത് മുൻപ് പാമ്പിനെ പിടിക്കാൻ പോയിട്ടുള്ള വാവ സുരേഷിന് വീടും പരിസരവും നല്ല പരിചയമുണ്ടായിരുന്നു. കൂടാതെ ആ പരിസരത്തെ മണ്ണും മണ്ണിന്റെ ഘടനയും നോക്കുമ്പോൾ അണലി വർഗത്തിൽപ്പെട്ട പാമ്പുകൾ അവിടെ തമ്പാടിക്കാൻ സാധ്യത തീരെയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൊടും വിഷമുള്ള അണലിയുടെ കടിയേറ്റാൽ എത്ര ഉറക്കത്തിലായാലും ശക്തമായ നീറ്റലും പുകച്ചിലും കാരണം കടിയേറ്റയാൾ ഉണരുമെന്നും എന്നാൽ പാമ്പ് കടിയേറ്റ ഉത്ര മണിക്കൂറുകൾ കഴിഞ്ഞാണ് അതറിഞ്ഞതും അസ്വസ്ഥതകൾ പ്രകടിപ്പിച്ചതും എന്നത് സംശയത്തിന് ഉതകുന്നതാണെന്നും വാവ സുരേഷ് പറഞ്ഞിരുന്നു. ഇത്തരം സംശയങ്ങൾ ബന്ധുക്കളോട് പറയുകയും പോലീസിൽ പരാതി നൽകാൻ അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
ജാറിൽ അടച്ചുവെച്ചിരുന്ന മൂർഖന്റെ കാര്യത്തിലും വാവ സുരേഷ് സംശയം പ്രകടിപ്പിക്കുന്നു. ജാർ തുറന്ന ഉടനെ മൂർഖൻ കടിക്കില്ലെന്നും അതിനെ പ്രകോപിപ്പിക്കുകയോ നോവിക്കുകയോ ചെയ്താൽ മാത്രമേ അത് കടിക്കുകയുള്ളുവെന്നും അങ്ങനെ എന്തെങ്കിലും ചെയതിട്ടാകാം ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നതെന്നും വാവ സുരേഷ് പറയുന്നു.
ഉത്രയെ കൊത്തിയ പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും കേസിൽ നിർണ്ണായകമാകും. ഉത്രയുടെ ശരീരത്തിലെ പാമ്പ് കടിച്ച പാട്, മുറിപ്പാടിലെ പല്ലുകൾ തമ്മിലുള്ള അകലം, മുറിവിന്റെ ആഴം എന്നിവ ഫോട്ടോകളുടെ സഹായത്താൽ കണ്ടെത്തി ഈ പാമ്പ് ആണോ ഉത്രയെ കടിച്ചതെന്ന് കണ്ടുപിടക്കാൻ വാവ സുരേഷിന് കഴിയും. ഇത് മനസിലാക്കിയതുകൊണ്ടാണ് പൊലീസ് ഇദ്ദേഹത്തോട് സാക്ഷിയാകാൻ അഭ്യർത്ഥിച്ചത്. ജനപ്രതിനിധികളുടെയും പൊലീസിന്റെയും അഭ്യർത്ഥന മാനിച്ച് കേസിൽ സാക്ഷിയാകാൻ വാവ സുരേഷ് സമ്മതിച്ചത് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവാകുമെന്നാണ് സൂചന.
Discussion about this post