ഡൽഹി: കൊവിഡ് വ്യാപനം രാഷ്ട്രീയവത്കരിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധിക്ക് ചുട്ട മറുപടിയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. കൊവിഡ് പ്രതിരോധത്തിൽ ജർമ്മനി, ബ്രസീൽ, സ്പെയിൻ, ഇറ്റലി, ചൈന എന്നീ രാജ്യങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് ഇന്ത്യയെന്നും രാഹുൽ ഗാന്ധിയുടെ ആശങ്ക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനത്തെയും ലോക്ക് ഡൗണിനെയും രാഷ്ട്രീയവത്കരിക്കാനുള്ള കോൺഗ്രസ്സിന്റെ ശ്രമങ്ങളും വ്യാജ പ്രചാരണങ്ങളും പരിഹാസ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യം കൊറോണയ്ക്കെതിരെ ഒറ്റക്കെട്ടായി പോരാടുകയാണ്. എന്നാൽ കോൺഗ്രസ്സ് രാഷ്ട്രീയം പറച്ചിൽ തുടരുന്നു. രാഹുൽ ഗാന്ധി ഇന്ന് നടത്തിയ വാർത്താ സമ്മേളനം അവരുടെ മനോഭാവത്തിന്റെ പ്രകടനമാണെന്നും രാഹുലിന്റെ പ്രസ്താവനകൾ വസ്തുതാപരമായി അബദ്ധങ്ങളാണെന്നും ജാവ്ദേക്കർ ചൂണ്ടിക്കാട്ടി.
മൂന്ന് ദിവസങ്ങളിൽ ഇരട്ടിയായിക്കൊണ്ടിരുന്ന കൊവിഡ് വ്യാപന നിരക്ക് ഇപ്പോൾ പതിമൂന്ന് ദിവസങ്ങളിലാണ് ഇരട്ടിയാകുന്നത്. ഇത് ലോക്ക് ഡൗൺ കൊണ്ടുണ്ടായ നേട്ടമാണ്. ലോക്ക് ഡൗൺ ഏർപ്പെടുത്തിയപ്പോൾ അതിനെ എതിർത്ത പാർട്ടിയാണ് കോൺഗ്രസ്സ്. ഇപ്പോൾ ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിക്കുമ്പോൾ അവർ അതിനെയും എതിർക്കുകയാണ്. ഇത് കോൺഗ്രസ്സിന്റെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
നേരത്തെ കൊവിഡ് വ്യാപനത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ലോക്ക് ഡൗണിന്റെ ഉദ്ദേശലക്ഷ്യങ്ങൾ പരാജയപ്പെട്ടുവെന്നും കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ പിൻവലിക്കുന്നതെന്നും രാഹുൽ ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ പ്രതികരിക്കവെയാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ നിലപാട് വ്യക്തമാക്കിയത്.
Discussion about this post